കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. കടുത്ത പനിയെത്തുടർന്ന് പ്രദേശത്ത് ഒരാൾ മരിച്ചത് ഡെങ്കിപ്പനിയാണെന്ന സംശയവും ഉയരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അഞ്ചുതെങ്ങ് തോട്ടരികത്ത് വീട്ടിൽ പരേതരായ സുകുമാരൻ സുഭദ്ര ദമ്പതികളുടെ മകൻ സന്തോഷ് കുമാർ (ഉണ്ണി, 56) ആണ് മരിച്ചത്. അഞ്ചുതെങ്ങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോബർട്ട് ആൻഡ് കമ്പനി ഫിഷ് കമ്മീഷൻ ഏജന്റ് കമ്പനിയിലെ തൊഴിലാളിയായിരുന്നു സന്തോഷ് കുമാർ. അവിവാഹിതനായ സന്തോഷ് ഏറിയകാലം അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാൻ താത്കാലിക നിയമനത്തിൽ പ്രവർത്തിച്ചിരുന്നു.
അഞ്ചുതെങ്ങ് സി.എച്ച്.സിയിലും പ്രദേശത്തെ സ്വകാര്യ ആശുപത്രികളിലും ദിനംപ്രതി എത്തുന്ന രോഗബാധിരുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോർട്ട്. പഞ്ചായത്തിന്റെ പലവാർഡുകളിലും പനി ബാധിച്ചവരുണ്ട്. ഇതിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തവരുമുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതർ പനി പകരാതിരിക്കാനുള്ള ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് പഞ്ചായത്ത് വെെസ് പ്രസിഡന്റ് ലിജാബോസ് പറഞ്ഞു. ആരോഗ്യപ്രവർത്തകർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലെത്തി പനിയുള്ളവരെ ആശുപത്രിയിൽ എത്തിക്കണമെന്ന് നിർദേശിക്കുന്നുണ്ട്. വീടും പരിസരവും വൃത്തിയാക്കിയിടാനും എങ്ങും വെള്ളം കെട്ടികിടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പനി ബാധിച്ചവർ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി ചികിത്സതേടണമെന്നും അഞ്ചുതെങ്ങ് ഗവ. ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |