മഞ്ചേരി : കവർച്ച നടത്താൻ യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് മഞ്ചേരി എസ്.സി, എസ് ടി കോടതി ഇരട്ട ജീവപര്യന്തം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി തൊടുപുഴ കാളിയാർ വണ്ണപുരം വെൺമൊന്തറ ബിനുകുമാർ എന്ന ബിനുവിനെയാണ് (42) ജഡ്ജി എം.പി ജയരാജ് ശിക്ഷിച്ചത്.
പോത്തുകൽ വെളുമ്പിയംപാടം താമരശ്ശേരി മനോജ് (32) ആണ് കൊല്ലപ്പെട്ടത്.
കേസിലെ രണ്ടാം പ്രതി കീഴാറ്റൂർ കണ്യാല കോട്ടമ്മൽ അബൂബക്കർ (52), നാലാം പ്രതി ഏലംകുളം ചെറുകര ചോലപ്പറമ്പത്ത് കൃഷ്ണൻ (48) എന്നിവർ വിചാരണയ്ക്കിടെ മരിച്ചിരുന്നു. മൂന്നാം പ്രതിയായ എടത്തനാട്ടുകര സ്വദേശിനിയായ സ്ത്രീയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
2014 ഫെബ്രുവരി ഏഴിന് രാത്രി എട്ടിന് പെരിന്തൽമണ്ണ ടൗണിൽ പട്ടാമ്പി റോഡിനടുത്തായിരുന്നു സംഭവം. മൂന്നാം പ്രതിയായ സ്ത്രീയെ ഉപയോഗിച്ച് മനോജിനെ വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും പൊലീസെന്ന വ്യാജേന സ്ഥലത്തെത്തി ഭയപ്പെടുത്തുകയുമായിരുന്നു. രക്ഷപ്പെടാനായി ഓടിയ മനോജിനെ പ്രതികൾ പിന്തുടർന്നു. റോഡിൽ വീണ ഇയാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മനോജിന്റെ കൈവശമുണ്ടായിരുന്ന ബാഗിലെ 1,900 രൂപ പ്രതികൾ കവർന്നു. തെളിവു നശിപ്പിക്കാനായി ബാഗ് തൊട്ടടുത്ത വയലിൽ വച്ച് പെട്രോളൊഴിച്ച് കത്തിച്ചു.
കൊലപാതകത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. 120(ബി) വകുപ്പ് പ്രകാരം ഗൂഢാലോചനയ്ക്കും ഇതേ ശിക്ഷ വിധിച്ചു. ഇരുവകുപ്പുകളിലും പിഴയടയ്ക്കാത്ത പക്ഷം ഓരോ വർഷം വീതം തടവ് അനുഭവിക്കണം. കൊല ചെയ്ത് മോഷണം നടത്തിയതിന് പത്തു വർഷം കഠിനതടവ്, 25,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ആറു മാസത്തെ അധികതടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്.
പ്രതിയെ ഇന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |