മഞ്ചേരി: കുത്തുകല്ലിൽ അന്യസംസ്ഥാന തൊഴിലാളിയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. മദ്ധ്യപ്രദേശ് ബെതുൽ സ്വദേശി അനിൽ കസ്‌ദേകർ (34), അമരാവതി സ്വദേശി ഗോലു തമിദിൽക്കർ (25) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ മൊബൈൽ ഫോണും പണവും റാംശങ്കർ മോഷ്ടിച്ചെന്നാരോപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സിസി ടിവി ദൃശ്യങ്ങളാണ് പ്രതികളെ മണിക്കൂറുകൾക്കകം വലയിലാക്കാൻ മഞ്ചേരി സി.ഐ കെ.എം ബിനീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സഹായിച്ചത്. ചൊവ്വാഴ്ച രാവിലെ പ്രതികളുടെ താമസസ്ഥലത്തെത്തി നടത്തിയ തെളിവെടുപ്പിൽ രക്തം കലർന്ന വസ്ത്രങ്ങളും മറ്റും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അമിതമായി മദ്യപിച്ചെത്തിയ പ്രതികൾ ഞായറാഴ്ച അർദ്ധരാത്രിയിലാണ് കൃത്യം നടത്തിയത്. വൈകിട്ട് നഗരത്തിൽവച്ച് ശങ്കറിനെ കണ്ട പ്രതികൾ മോഷ്ടിച്ച പണവും മൊബൈൽഫോണും തിരിച്ചുതരാൻ ആവശ്യപ്പെട്ടു. ഫോൺ തിരിച്ചു തരണമെങ്കിൽ 5000 രൂപ തരണമെന്ന് ശങ്കർ പറഞ്ഞത് തർക്കത്തിനിടയാക്കി. പിന്നീട് പ്രതികൾ ബാറിൽ പോയി അമിതമായി മദ്യപിച്ചു. 11.30ഓടെ കുത്തുകല്ല് റോഡിൽ ആളൊഴിഞ്ഞ ഭാഗത്തുവച്ച് പ്രതികൾ ശങ്കറിനെ കണ്ടുമുട്ടിയതോടെ വീണ്ടും തർക്കമായി. അടിയേറ്റ് നിലത്തുവീണ ശങ്കറിന്റെ തലയിലേക്കും നെഞ്ചിലേക്കും പ്രതികൾ മാറിമാറി കല്ലുകൊണ്ട് ഇടിച്ചു. തലയോട് തകർന്നുള്ള രക്തസ്രാവമാണ് മരണത്തിന് കാരണമായത്.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അടുത്ത ദിവസം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |