പ്രതിഷേധവുമായി ആക്‌ഷൻ കൗൺസിൽ
മുഹമ്മ: ഏഴാം ക്ളാസ് വിദ്യാർത്ഥി ജീവനൊടുക്കിയതിന് പിന്നിൽ അദ്ധ്യാപകരുടെ ശാരീരികവും മാനസികവുമായ പീഡനമെന്ന പരാതിയെത്തുടർന്ന് പ്രതിഷേധം ശക്തം. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ അഴിക്കകത്ത് വീട്ടിൽ മനോജ് - മീര ദമ്പതികളുടെ മകൻ പ്രിജിത്തിനെ വീട്ടിൽ സ്കൂൾ യൂണിഫോമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കാട്ടൂർ ഹോളി ഫാമിലി വിസിസ്റ്റേഷൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയായിരുന്നു. അദ്ധ്യാപകരുടെ പീഡനമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാട്ടി പിതാവ് മനോജ് മുഖ്യമന്ത്രിക്കും കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
പ്രിജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചിതാഭസ്മവുമായി സ്കൂളിലേക്ക് മാർച്ച് നടത്തി. തുടർന്ന് തീരദേശ റോഡ് ഉപരോധിച്ചു. ഇതിനിടെ എസ്.എഫ്.ഐയും പ്രതിഷേധവുമായെത്തി. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാമെന്ന് ഡിവൈ.എസ്.പി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം തത്കാലത്തേക്ക് അവസാനിപ്പിച്ചത്.
തല്ലിയത് അവസാന പീരീഡിൽ ക്ളാസിൽ ഇല്ലാതിരുന്നതിന്
വ്യാഴാഴ്ച അവസാന പീരീഡിൽ പ്രിജിത്തിനെയും സഹപാഠി വിജയ്‌യെയും കാണാതായതോടെ ക്ളാസിൽ എത്തിച്ചേരാൻ സ്കൂൾഅധികൃതർ മൈക്കിലൂടെ ആവശ്യപ്പെട്ടു. ഇതോടെ പ്രിജിത്തും വിജയും ക്ളാസിലെത്തി. ഇതിനുശേഷം അദ്ധ്യാപകനും അദ്ധ്യാപികമാരും കുട്ടികളെ പല പ്രാവശ്യം ചൂരലിട്ട് തല്ലുകയും ശകാരിക്കുകയും ചെയ്തതായി പ്രിജിത്തിന്റെ വീട്ടുകാർ പറയുന്നു. വിജയ്ക്ക് തലകറക്കം ഉണ്ടായതിനെ തുടർന്ന് വെള്ളം നൽകിയ ശേഷം സ്കൂൾ വളപ്പിൽ കൂട്ടിരിക്കുകയായിരുന്നെന്ന് പ്രിജിത്ത് പറഞ്ഞെങ്കിലും അദ്ധ്യാപകർ ഇത് വിശ്വാസത്തിലെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |