തിരുവനന്തപുരം: നേമം കാരയ്‌ക്കാമണ്ഡപത്തിനു സമീപം വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. പൂന്തുറ സ്വദേശി നയാസിനെയാണ് നേമം പൊലീസ് ഇന്നലെ അറസ്റ്റുചെയ്‌തത്. ചൊവ്വാഴ്ച രാത്രി ഇയാളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യ,സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ,ഗർഭം അലസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തി മൂലമുള്ള മരണം എന്നീ കുറ്റങ്ങൾ ചുമത്തിയ ഇയാളെ റിമാൻഡ് ചെയ്‌തു. നിലവിൽ മറ്റാരെയും പ്രതി ചേർത്തിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട ബാക്കിയുള്ളവരുടെ മൊഴികൾ രേഖപ്പെടുത്തുകയാണെന്നും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. നയാസാണ് മരിച്ച ഷെമീറാ ബീവിയെ (36) വീട്ടിൽ തന്നെ പ്രസവിക്കാൻ നിർബന്ധിച്ചത്. ഇയാളുടെ രണ്ടാം ഭാര്യയാണ് പാലക്കാട് സ്വദേശിയായ ഷെമീറ. ആദ്യ ഭാര്യയും രണ്ട് മക്കളും പൂന്തുറയിലാണ് താമസം.
ഒമ്പതുമാസം ഗർഭിണിയായ ഷെമീറയ്‌ക്ക് ചൊവ്വാഴ്ച വൈകിട്ട് 3.30ഓടെ പ്രസവവേദന ആരംഭിച്ചു. കുഞ്ഞിന്റെ തല ഭാഗികമായി പുറത്തുവന്നെങ്കിലും അമിതമായ രക്തസ്രാവമുണ്ടായി. സംഭവസമയം നയാസിന്റെ ആദ്യ ഭാര്യയും അദ്ധ്യാപികയുമായ ശാക്കിറയും ഇവരുടെ 16കാരിയായ മൂത്ത മകളും ഒപ്പമുണ്ടായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് നയാസ് ആംബുലൻസുമായെത്തി ആറോടെ കിള്ളിപ്പാലത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യാത്രാമദ്ധ്യേ മരിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം പാലക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. സംഭവം നടന്ന കാരയ്‌ക്കാമണ്ഡപത്തെ വീട് പൊലീസ് ചൊവ്വാഴ്ച സീൽ ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |