പോത്തൻകോട്: 19കാരിയെ കെ.എസ്.ആർ.ടി.സി ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വെള്ളനാട് സ്വദേശി, വെമ്പായം തേക്കടയിൽ വാടകയ്ക്ക് താമസിക്കുന്ന രതീഷ്കുമാർ (48) നെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാവിലെ 9നാണ് സംഭവം. നെടുമങ്ങാട്ടു നിന്ന് മുരുക്കുംപുഴയിലേക്ക് പോയ ബസ് പോത്തൻകോട് ബസ് സ്‌റ്റോപ്പിൽ നിറുത്തി വിദ്യാർത്ഥി ഇറങ്ങുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദ്യാർത്ഥിനിയെ ഇയാൾ കടന്നുപിടിച്ചതായി പരാതിയിൽ പറയുന്നു. പ്രദേശത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിനുശേഷം ഇയാൾ പോത്തൻകോട് മേലെമുക്ക് ഭാഗത്തേക്ക് കടന്നിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനിടയിലായിരുന്നു ഇയാൾ പെൺകുട്ടിയെ കയറിപ്പിടിച്ചത്. ഇന്നലെ വീണ്ടും രാവിലെ ജോലിക്ക് പോത്തൻകോട് എത്തിയപ്പോഴാണ് പൊലീസിന്റെ വലയിലായത്. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് ഡിവൈ എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തിൽ പോത്തൻകോട് എസ്.എച്ച്.ഒ രാജേന്ദ്രൻ നായർ, എസ്.ഐ സായി സേനൻ, സി.പി.ഒ.മാരായ വിനിഷ്, ഗോകുൽ, അരുൺ,അഖിൽ, ശ്രീലേഖ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |