നാഗർകോവിൽ: തിരുവനന്തപുരം - നാഗർകോവിൽ റെയിൽവേ പാളത്തിൽ കല്ലുകൾ നിരത്തി ട്രെയിൻ മറിക്കാൻ ശ്രമിച്ച പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി 9നായിരുന്നു സംഭവം. ഹംസഫർ എക്‌സ്‌പ്രസ് ട്രെയിൻ കഴിഞ്ഞ ദിവസം രാത്രി തിരുനെൽവേലിയിലേക്ക് പോകുമ്പോൾ പാർവതിപുരം റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം.
ട്രാക്കിൽ കല്ലുകൾ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറച്ചതിനാൽ വൻ അപകടം ഒഴിവായി. കല്ലുകളിൽ തട്ടി വലിയൊരു ശബ്ദത്തോടെ ട്രെയിൻ നിന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ ട്രാക്കിൽ നിന്ന് വലിയ പാറക്കഷ്ണങ്ങളും പശുവിന്റെ തലയും,എല്ലുകളും ലഭിച്ചു.10 മുതൽ 15 കിലോവരെ ഭാരം വരുന്ന പാറക്കല്ലുകളാണ് ട്രാക്കിൽ നിന്ന് ലഭിച്ചത്. സംഭവത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം ട്രാക്കിൽ നിറുത്തിയിട്ടു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സുന്ദരവധനം, റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ട്രാക്കിന് സമീപമുള്ള റോഡിൽ സംഭവം നടന്നയുടനെ രണ്ട് മൂന്ന് ബൈക്കുകൾ ചീറിപ്പാഞ്ഞുപോയതായി നാട്ടുകാർ പൊലീസിനോടു പറഞ്ഞു. സി.സി ടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |