തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിലും നോട്ടീസിലും പ്രചാരണ ഗാനത്തിലും അബദ്ധങ്ങൾ വന്നത് മന:പ്പൂർവമാണെന്ന് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ. കെ സുരേന്ദ്രനും ഐടി സെൽ കൺവീനറും തമ്മിലുള്ള ഉടക്കാണ് പ്രശ്നത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സുരേന്ദ്രൻ ഉയർത്തുന്ന രാഷ്ട്രീയ വിഷയങ്ങൾ ഏറ്റെടുക്കാതെ വന്നതോടെ ഐടി സെൽകൺവീനറെ മാറ്റണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.
ഐടി സെൽ വേണ്ട കാര്യങ്ങൾ ഏറ്റെടുക്കുന്നില്ലെന്നും വേണ്ടാത്ത കാര്യങ്ങൾ ഏറ്റെടുത്ത് പാർട്ടിക്ക് പുലിവാല് ഉണ്ടാക്കിക്കൊടുക്കുകയാണെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എസ് ജയ്ശങ്കറാണ് ഐടി സെൽ കൺവീനർ. കെ സുഭാഷ് സംഘടന സെക്രട്ടറിയായി വന്നതോടെയാണ് ഐടി സെല്ലിലുണ്ടായിരുന്ന സ്വാധീനം കെ സുരേന്ദ്രന് നഷ്ടമായത്. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വാർത്താസമ്മേളനം നടത്തിയാൽ പോലും ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കൊടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
കെ സുരേന്ദ്രന്റെ രാഷ്ട്രീയ ആരോപണങ്ങൾ ഒന്നും തന്നെ ഐടി സെൽ ഏറ്റുപിടിക്കുന്നില്ലെന്നും പരാതിയുണ്ട്. ഐടി സെൽ ക്രിയാത്മകമായ ഒരു ഇടപെടലും നടത്തുന്നില്ലെന്ന വിമർശനം ശക്തമായതോടെ എസ് ജയ്ശങ്കറിനെ മാറ്റണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഘടന സെക്രട്ടറി സുഭാഷിനാണ് ഐടി സെൽ നിയന്ത്രണം. കെ സുഭാഷ് സമാന്തര ഗ്രൂപ്പുണ്ടാക്കി ഐടി സെൽ പിടിച്ചെടുത്ത അവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |