മുതലമട: പഞ്ചായത്തിലെ വിവിധ അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. നെണ്ടകീഴായ അഞ്ചനംചിറ സ്വദേശി ഷെറിന, നെണ്ടകിഴായ സ്വദേശി സജിത എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
യാതൊരു മുൻപരിചയവുമില്ലാത്തവരെ അനധികൃതമായി നിയമിക്കുകയും പരിചയ സമ്പന്നരായ തങ്ങളെ നിയമിക്കാതിരിക്കുകയും ചെയ്തെന്നും നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തിയതിൽ ക്രമക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ഇക്കാര്യം കോടതി അംഗീകരിച്ചു.
ഹൈക്കോടതിയുടെ നിർദ്ദേശം നിലവിലിരിക്കെ അത് മറികടന്ന് സ്വജനപക്ഷപാത നിലപാട് സ്വീകരിച്ച് മൂന്നുമുതൽ എട്ടുവർഷം വരെ യോഗ്യതയുള്ളവരെ മാറ്റിനിറുത്തി മേഖലയിൽ ഒരു ദിവസം പോലും പ്രവൃത്തി പരിചയമില്ലാത്ത 14 പേരെ നിയമിക്കാനുള്ള നീക്കമാണ് ഹൈക്കോടതി ഇടക്കാല വിധിയിലൂടെ മരവിപ്പിച്ചത്.
ഇന്റർവ്യൂ ബോർഡിൽ സോഷ്യൽ വർക്കർമാർ എന്ന പേരിൽ അഞ്ചുപേരെ തിരുകിക്കയറ്റി നിയമനത്തിലെ യോഗ്യത അട്ടിമറിച്ചെന്ന് ഹർജിക്കാർ ആരോപിച്ചു. ഇന്റർവ്യൂ ബോർഡിൽ യോഗ്യതയില്ലാത്ത സോഷ്യൽ വർക്കർമാർ വേണ്ട എന്ന് കഴിഞ്ഞ വർഷത്തെ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായാണ് അഭിമുഖം സംഘടിപ്പിച്ചതും നിയമനം നടത്തിയതുമെന്ന് ഇവർ പറഞ്ഞു.
ഫെബ്രുവരി 21ന് രാവിലെ 10.30ന് ഹൈക്കോടതി ഉത്തരവ് വന്നിട്ടും വൈകിട്ട് നാലിന് ഐ.സി.ഡി.എസ്, സി.ഡി.പി.ഒ, സൂപ്പർവൈസറുടെ നേതൃത്വത്തിൽ നിയമനത്തിന് നീക്കം നടന്നു. ഇവർക്കെതിരെ തുടർ ദിവസങ്ങളിൽ കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യും.
-കെ.വിനേഷ്, സി.പി.എം.
നിയമപരമായി എല്ലാ മാനദണ്ഡവും പാലിച്ചാണ് ഇന്റർവ്യൂ നടത്തി നിയമനം നൽകിയത്. നടപടി നിറുത്തിവയ്ക്കാനും ഒരു മാസത്തിനകം മറുപടി നൽകാനും കൊല്ലങ്കോട് ശിശു വികസന ഓഫീസറോടും പഞ്ചായത്തിനോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
-പി.കല്പനാദേവി, പഞ്ചായത്ത് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |