വാഷിംഗ്‌ടൺ: വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്ന ഭാര്യയുടെ ഓഫീസ് കോളുകൾ ചോർത്തി യുവാവ് സമ്പാദിച്ചത് രണ്ട് മില്യൺ ഡോളർ (16 കോടിയിലധികം രൂപ). അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. അന്താരാഷ്ട്ര എണ്ണ, വാതക കമ്പനിയായ ബിപിയിലാണ് യുവതി ജോലി ചെയ്യുന്നത്. സഹപ്രവർത്തകരുമായി യുവതി നടത്തിയ സംഭാഷണങ്ങളാണ് പ്രതിയായ ടെയ്‌ലർ ലൗഡൺ ചോർത്തിയതെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മിഷൻ അറിയിച്ചു.
ബിപിയിൽ മാനേജർ തസ്‌തികയിൽ ജോലി ചെയ്യുകയായിരുന്നു ടെയ്‌ലറിന്റെ ഭാര്യ. ട്രാവൽ സെന്റേഴ്‌സ് ഒഫ് അമേരിക്ക എന്ന കമ്പനിയെ വാങ്ങാനുള്ള നീക്കത്തിലായിരുന്നു ബിപി. ഈ ഇടപാടിന്റെ ചുമതല വഹിച്ചിരുന്നത് ടെയ്‌ലറിന്റെ ഭാര്യയായിരുന്നു. ഭാര്യ നടത്തിയ രഹസ്യ സ്വഭാവമുള്ള സംഭാഷണങ്ങൾ ചോർത്തി മാസങ്ങളോളം ഇയാൾ ട്രാവൽ സെന്റേഴ്‌സ് ഒഫ് അമേരിക്കയുടെ ഓഹരികൾ വാങ്ങി. ഇതിനിടെ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ട്രാവൽസെന്റേഴ്‌സ് ഒഫ് അമേരിക്കയെ 74 ശതമാനം പ്രീമിയത്തിന് സ്വന്തമാക്കുകയാണെന്ന് ബിപി പ്രഖ്യാപനം നടത്തിയപ്പോൾ ടെയ്‌ലർ 1.76 മില്യൺ ഡോളർ ലാഭമാണ് നേടിയത്. എന്നാൽ ടെയ്‌ലർ നടത്തിയ ഇടപാടുകൾ ഭാര്യ അറിഞ്ഞിരുന്നില്ല.
ശേഷം തന്റെ ഇടപാടുകളുടെ വിവരം ടെയ്‌ലർ ഭാര്യയോട് തുറന്ന് സമ്മതിക്കുകയായിരുന്നു. പിന്നാലെ യുവതി ബന്ധം ഉപേക്ഷിക്കുകയും വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്യുകയും ചെയ്തു. ഭർത്താവിന്റെ ഇടപാട് വിവരം കമ്പനിയെ അറിയിച്ചതോടെ യുവതിക്ക് ജോലിയും നഷ്ടമായെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മിഷൻ പറഞ്ഞു. ഇടപാടിലൂടെ സമ്പാദിച്ച പണം തിരികെ നൽകാമെന്നും പിഴ അടയ്ക്കാമെന്നും അറിയിച്ചിരിക്കുകയാണ് ടെയ്‌ലർ. എന്നാൽ ഇതിൽ ബിപി പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |