കൊച്ചി: ഭിന്നശേഷിക്കാരായ മക്കൾ തീരാദുരിതമെന്ന് കരുതുന്നവരോട് ഈ 22 അമ്മമാർ പറയും, ''ഇവരാണ് ഞങ്ങളുടെ ജീവിതമെന്ന്."" മക്കൾക്ക് കൂട്ടായി തൃപ്പൂണിത്തുറയിലെ സ്‌പെഷ്യൽ സ്‌കൂളിലെത്തി അദ്ധ്യാപികമാരായും അസിസ്റ്റന്റുമാരായും ജീവിതം തിരിച്ചുപിടിച്ചതാണിവർ. കുരീക്കാട് ആദർശ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്‌പെഷ്യൽ സ്കൂളിൽ രണ്ടു മുതൽ 18 വയസുവരെയുള്ള കുട്ടികളുണ്ട്. ഇവരെ പരിചരിക്കുന്നതും പഠിപ്പിക്കുന്നതും ഈ അമ്മമാർതന്നെ.
ഇത്തരം കുട്ടികളെ എങ്ങനെ പരിചരിക്കണമെന്ന് രക്ഷിതാക്കളെ ആദർശ് സ്‌കൂളിൽ പഠിപ്പിക്കും. താത്പര്യം പ്രകടിപ്പിച്ചവർ കൂടുതൽ പരിശീലനം നേടി ജോലിക്കാരായി. മഞ്ജു ജയകുമാർ, ശാന്തിനി, സിനി ഫിലിപ്പ്, കെ. സിന്ധു എന്നിവരാണ് അദ്ധ്യാപികമാർ. രഞ്ജിത സുകുമാരൻ, ലളിത രാജൻ, ആശ ജോർജ്, അനഘ, ഫാത്തിമ, ലത രാജേഷ്, എം.എസ്. സ്വപ്‌ന, നസീമ, ഫിലോമിന ഷീബാ ജോയി, സജുമോൾ, സജിത ബിനു, കൃപ ഗ്ളാഡ്സൺ, മേരി ജേക്കബ്, കനകം, ജയന്തി, സരിത റെജി, സരിത അനിൽകുമാർ, മിനിമോൾ എന്നിവരാണ് ടീച്ചിംഗ് അസിസ്റ്റന്റുമാർ.
മകൾ നൽകിയ ജീവിതം
കൊല്ലം സ്വദേശി ശാന്തിനിയുടെ മകൾ ജാസ്‌മിൻ ഏഴാം മാസത്തിലാണ് ജനിച്ചത്. 2003ൽ ആദർശിൽ എത്തി. അന്ന് 22കാരിയായിരുന്ന ശാന്തി ടീച്ചിംഗ് അസിസ്റ്റന്റായി. സ്‌പെഷ്യൽ എഡ്യൂക്കേഷൻ കോഴ്സ് വിജയിച്ചതോടെ അദ്ധ്യാപികയായി. ഡൗൺ സിൻഡ്രോം വിഭാഗം മേധാവിയാണിപ്പോൾ. മകൾ പ്ളസ് ടു പൂർത്തിയാക്കി തൊഴിൽപരിശീലനം നേടുന്നു.
മകൻ നഷ്ടമായെങ്കിലും
ശരീരം ചലിപ്പിക്കാനാകാത്ത രണ്ടു വയസുകാരൻ മകൻ സത്യജിത്തുമായാണ് 2006ൽ എം.എസ്. സ്വപ്‌ന ആദർശിൽ എത്തിയത്. 2008ൽ സ്കൂളിൽ പേരന്റ് സപ്പോർട്ടറായി. സ്‌പെഷ്യൽ സ്കൂൾ പരിശീലനം നേടി പിന്നീട് ടീച്ചിംഗ് അസിസ്റ്റന്റായി. എഴുന്നേറ്റ് നടക്കാൻ ശേഷി നേടിയ സത്യജിത്ത് ഒമ്പതാം വയസിൽ മരിച്ചെങ്കിലും ആദർശ് വിട്ടുപോകാൻ സ്വപ്‌നയ്ക്കായില്ല. മകനെപ്പോലെയുള്ള മറ്റു കുട്ടികൾക്കായി ജീവിക്കുന്നു.
''സമർപ്പിത മനസോടെ പ്രവർത്തിക്കേണ്ടവരാണ് സ്‌പെഷ്യൽ സ്കൂൾ ജീവനക്കാർ. ഫിസിയോതെറാപ്പി, കമ്പ്യൂട്ടർ, തൊഴിൽ പരിശീലനങ്ങൾ നൽകുന്നുണ്ട്.""
പി.ആർ. മഹാദേവൻ
സെക്രട്ടറി, ആദർശ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |