തിരുവനന്തപുരം: വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്‌ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ എറണാകുളത്തു നിന്ന് നേമം പൊലീസ് അറസ്റ്റുചെയ്‌തു. ഷെമീറയ്‌ക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നത് ഇയാൾ തടഞ്ഞെന്ന ഭർത്താവ് നയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഷെമീറയ്‌ക്ക് മറ്റ് ചികിത്സകൾ നൽകാനുള്ള ശ്രമം താൻ തടഞ്ഞെന്നും നയാസ് പൊലീസിനോട് പറഞ്ഞു.അക്യുപങ്‌ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്‌തംബറിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
വെഞ്ഞാറമൂട് സ്വദേശിയായ ഇയാൾ ബീമാപള്ളിയിലാണ് ക്ലിനിക്ക് നടത്തിയിരുന്നത്. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്‌ത് പണം വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണം. എന്നാൽ റിപ്പോർട്ടിൽ പൊലീസോ ആരോഗ്യവകുപ്പോ നടപടികൾ സ്വീകരിച്ചിരുന്നില്ല. നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത ഭർത്താവ് നയാസ് റിമാൻഡിലാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നേമം പഴയകാരയ്ക്കാമണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്‌നിലാണ് നയാസിന്റെ ഭാര്യ ഷെമീറയും നവജാത ശിശുവും പ്രസവത്തിനിടെ മരിച്ചത്.
പൂർണ ഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും നാട്ടുകാർ വിവരമറിയിച്ചിരുന്നു. ആശാവർക്കർമാർ ഇടപെട്ടെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറല്ലായിരുന്നു. ചൊവ്വാഴ്ച പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയിൽ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് അമ്മയും കുഞ്ഞും മരിച്ചത്. പൂന്തുറ സ്വദേശിയായ നിയാസിന്റെ രണ്ടാം ഭാര്യയാണ് ഷെമീറ. അതേസമയം പ്രതികളെ കാരയ്‌ക്കാമണ്ഡപത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ നിന്നെ ഞാൻ കൊല്ലുമെടാ, ഷിഹാബുദ്ദീനുനേരെ ആക്രോശിച്ച് നയാസ്
അക്യുപങ്‌ചർ ചികിത്സ നടത്തുന്ന ഷിഹാബുദ്ദീനെ എറണാകുളത്തു നിന്ന് അറസ്റ്റുചെയ്‌ത് നേമം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ. കൊലവിളി മുഴക്കി ഷിഹാബുദ്ദീനെ അടിക്കാൻ പാഞ്ഞടുത്ത യുവതിയുടെ ഭർത്താവ് നയാസിനെ പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. റിമാൻഡിലായിരുന്ന നയാസിനെ ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിൽ വാങ്ങി സ്റ്റേഷനിൽ പാർപ്പിച്ച സമയത്താണ് സംഭവം. ‘നിന്നെ ഞാൻ കൊല്ലുമെന്ന് ' ആക്രോശിച്ചായിരുന്നു നയാസിന്റെ ആക്രമണശ്രമം. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. നയാസിനെ പിന്നീട് ലോക്കപ്പിലേക്ക് മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |