അടൂർ : ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് അടൂർ മലമേക്കര സ്വദേശിനിയിൽ നിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം പെരിനാട് വെള്ളിമൺ വിനോദ് ഭവനിൽ വിനോദ് (50), നൂറനാട് ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം വീട്ടിൽ മുരുകദാസ് കുറുപ്പ് (29), സഹോദരൻ അയ്യപ്പദാസ്‌കുറുപ്പ് (22) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 2021 മാർച്ചിൽ മുരുകദാസും അയ്യപ്പദാസുമാണ് പരാതിക്കാരിക്ക് വിനോദ് ബാഹുലേയനെ പരിചയപ്പെടുത്തിയത് . സർക്കാർ വകുപ്പുകളിൽ ഉന്നത ബന്ധങ്ങളുള്ള പൊതുപ്രവർത്തകൻ ആണെന്നും നിയമ സഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ ആർ. ജെ. ഡി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണെന്നും പറഞ്ഞു. നിരവധി പേർക്ക് ജോലി വാങ്ങിനൽകിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. ഏപ്രിലിൽ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ക്ലർക്കായി നിയമിച്ചുകൊണ്ടുള്ള വ്യാജ നിയമന ഉത്തരവ് വിനോദ് പരാതിക്കാരിക്ക് നൽകി. ജോലിയിൽ പ്രവേശിക്കേണ്ടതിന്റെ തലേന്ന് ഫോണിൽ വിളിച്ച് മറ്റൊരു ദിവസം ജോലിക്കെത്തിയാൽ മതിയെന്ന് പറഞ്ഞു. പലതവണ ഒഴിവുകൾ പറഞ്ഞതോടെ സംശയം തോന്നി സുഹൃത്തുക്കളെ നിയമന ഉത്തരവ് കാട്ടിയതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. അടൂർ ഡിവൈ.എസ്.പി ആർ.ജയരാജിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഒളിവിലായിരുന്ന പ്രതികളെ അടൂർ പൊലീസ് ഇൻസ്‌പെക്ടർ രാജീവ്.ആർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, ശ്യാം കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. സമാന രീതിയിൽ തട്ടിപ്പ് നടത്തിയ മറ്റൊരു കേസും ഇവർക്കെതിരെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |