തിരുവനന്തപുരം: കാരയ്‌ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ ആദ്യഭാര്യയെ പ്രതിചേർത്തു. വീട്ടിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നയാസിന്റെ ആദ്യഭാര്യ റജീനയെ പ്രതിചേർത്തത്.
ഗർഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയാണ് ഇവർ. അതേസമയം, റജീന ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ യുവതിക്ക് അക്യുപംഗ്‌ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ എറണാകുളത്തുനിന്ന് നേമം പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. ഷെമീറയ്‌ക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നത് ഇയാൾ തടഞ്ഞെന്ന ഭർത്താവ് നയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അക്യുപംഗ്‌ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്‌തംബറിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
വെഞ്ഞാറമൂട് സ്വദേശിയായ ഷിഹാബുദ്ദീൻ ബീമാപള്ളിയിലാണ് ക്ലിനിക്ക് നടത്തിയിരുന്നത്. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്‌ത് പണം വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണം. എന്നാൽ റിപ്പോർട്ടിൽ പൊലീസോ ആരോഗ്യവകുപ്പോ നടപടികൾ സ്വീകരിച്ചിരുന്നില്ല.
നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത ഭർത്താവ് പൂന്തുറ സ്വദേശി നയാസ് റിമാൻഡിലാണ്. ഷെമീറയ്‌ക്ക് മറ്റ് ചികിത്സകൾ നൽകാനുള്ള ശ്രമം താൻ തടഞ്ഞെന്ന് നയാസ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നേമം പഴയകാരയ്ക്കാമണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്‌നിലാണ് നയാസിന്റെ ഭാര്യ ഷെമീറയും നവജാത ശിശുവും പ്രസവത്തിനിടെ മരിച്ചത്.
പൂർണ ഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരെയും നേമം പൊലീസിനെയും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളെയും നാട്ടുകാർ വിവരമറിയിച്ചിരുന്നു. ആശാ വർക്കർമാർ ഇടപെട്ടെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറല്ലായിരുന്നു. ചൊവ്വാഴ്ച പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയിൽ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് അമ്മയും കുഞ്ഞും മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |