ആലപ്പുഴ: വാർത്താസമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അസഭ്യം പറഞ്ഞ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയിൽ വാർത്താസമ്മേളനം സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിലെത്താൻ വി ഡി സതീശൻ വൈകിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, ഷാനിമോൾ ഉസ്‌മാൻ തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു.
മറ്റൊരു പരിപാടിയുണ്ടായിരുന്നതിനാൽ വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ എത്താൻ വൈകുകയായിരുന്നു. വേദിയിലിരിക്കുന്നതിനിടെ വി ഡി സതീശൻ എവിടെയെന്ന് ബാബു പ്രസാദിനോട് സുധാകരൻ തിരക്കി. 'ഒന്ന് വിളിച്ചുനോക്കാൻ പറയ് ഇയാൾ എവിടെയെന്ന്, ഇയാൾ എന്ത് (അസഭ്യം) ആണ് കാണിക്കുന്നത്, പത്രക്കാരോട് പറഞ്ഞിട്ട് എന്ത് മോശമാണിത്'- എന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഇതിനിടെ മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഷാനിമോൾ ഉസ്‌മാനടക്കമുള്ള നേതാക്കൾ സുധാകരനെ ഓർപ്പിക്കുന്നുമുണ്ട്. ഇതിനുശേഷമാണ് സുധാകരൻ സംസാരം നിർത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്. കുറച്ചുകഴിഞ്ഞ് വി ഡി സതീശൻ എത്തിയപ്പോൾ സുധാകരൻ നീരസം പ്രകടിപ്പിച്ചില്ല. ഇരുവരും പരസ്‌പരം സംസാരിക്കുകയും ഒരുമിച്ച് വാർത്താസമ്മേളനം നടത്തുകയും ചെയ്തു.
ഏതാനും മാസങ്ങൾക്കുമുൻപും സമാനസംഭവം നടന്നിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആര് ആദ്യം സംസാരിക്കും എന്നത് സംബന്ധിച്ച് വി ഡി സതീശനും കെ സുധാകരനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അന്ന് ഏറെ ട്രോളുകൾ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |