കൊല്ലം: പാട്ടുവേദികളെല്ലാം അഞ്ചൽ കുട്ടിനാട് പുഞ്ചക്കോണം സ്വദേശി ഷിബുവിനിപ്പോൾ (41) കണ്ണീരോർമ്മയാണ്. ജന്മനാ അന്ധനായിരുന്നെങ്കിലും 11 വർഷം മുമ്പുവരെ സംഗീത ലോകത്തെ നിറസാന്നിദ്ധ്യം. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ ഫെയിം. 2013ൽ അപ്രതീക്ഷിതമായെത്തിയ പക്ഷാഘാതം ഷിബുവിന്റെ ശരീരത്തെയും സ്വപ്നങ്ങളെയും തളർത്തി. ഒന്നര വർഷത്തോളമായി വീട്ടിൽ ഒരേ കിടപ്പാണ്.
ചെറുപ്പത്തിലെ അച്ഛൻ ശശിയെ നഷ്ടമായി. അമ്മ തങ്കമ്മയാണ് ഏക ആശ്രയം. തങ്കമ്മയുടെ പേരിൽ കുട്ടികാട് മഹാദേവ ക്ഷേത്രത്തിന് സമീപത്തുണ്ടായിരുന്ന വീടും പറമ്പും ഷിബുവിന്റെ ചികിത്സയ്ക്കായി വിറ്റു. 2014 അവസാനത്തോടെ ഷിബു ആയാസപ്പെട്ടാണെങ്കിലും നടക്കാൻ തുടങ്ങി. അപ്പോഴേക്കും പിടികൂടിയ ശ്വാസംമുട്ടൽ പാട്ടിലേക്കുള്ള മടങ്ങിവരവ് തടഞ്ഞു. ഒരു വർഷം മുമ്പ് ശരീരത്തിന്റെ ഇടതുവശത്ത് തളർച്ച അനുഭവപ്പെട്ടെങ്കിലും സാമ്പത്തിക പ്രശ്നം കാരണം ചികിത്സിച്ചില്ല.
വെളിച്ചമായി സംഗീതം
ജീവിതത്തിൽ സംഗീതമായിരുന്നു ഷിബുവിന് കൂട്ട്. നാല് വയസ് മുതൽ ഏതുപാട്ടും അനായാസം പാടുമായിരുന്നു. 2009ലാണ് റിയാലിറ്റി ഷോയിലെത്തിയത്. അവിടെ വച്ച് ഷിബുവിന്റെ ആരാധകൻ കൂടിയായ ഡോ. ഗിരിധറിന്റെ സഹായത്തോടെ ഇടത് കണ്ണിന് ഭാഗികമായി കാഴ്ച ലഭിച്ചു. നാലുവർഷം പിന്നിട്ടപ്പോഴാണ് പക്ഷാഘാതത്തിൽ ശരീരത്തിന്റെ വലതുഭാഗം തളർന്നത്.
താമസം നിലംപൊത്താറായ ഒറ്റമുറി വീട്ടിൽ
കടം വാങ്ങിയും പലിശയ്‌ക്കെടുത്തും അഞ്ചുസെന്റിൽ കെട്ടിയ ഒറ്റമുറി വീട്ടിലാണ് താമസം. ഇത് ഏതു നിമിഷവും നിലംപൊത്താം. മഴയത്ത് വീടുനിറയെ വെള്ളമാകും. 65 വയസ് കഴിഞ്ഞ തങ്കമ്മ പുല്ലരിയാനും മറ്റും പോയി കിട്ടുന്ന തുച്ഛമായ തുകയാണ് ഏക വരുമാനം. ക്ഷേമ പെൻഷൻ മൂന്നുമാസമായി കിട്ടുന്നില്ല. ഷിബുവിന്റെ ഗൂഗിൾ പേ നമ്പർ: 9061618048.
വീണ്ടും പാടണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂ. ഇപ്പോൾ ശ്വാസംമുട്ടൽ കാരണം പാടാൻ കഴിയാത്ത അവസ്ഥയാണ്.
എസ്.ഷിബു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |