വർക്കല: മദ്ധ്യവയസ്‌കനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തിനെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. കണ്ണംമ്പ ചാലുവിള മേത്തന്റെവിളാകം വീട്ടിൽ നാരായണനെ (55) കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും അയൽവാസിയുമായ അരുണാണ് (35) പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. നാരായണന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ അരുൺ തന്റെ 25,000 രൂപയുടെ മൊബൈൽ കാണാനില്ലെന്നും എടുത്തതാരാണെന്ന് പറഞ്ഞില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. മൊബൈൽ മറ്റാരോ എടുത്തതായിരിക്കുമെന്നും തനിക്കറിയില്ലെന്നും പറഞ്ഞപ്പോൾ വീട്ടിലെ പൂജാസാമഗ്രികൾ അരുൺ തട്ടിത്തെറിപ്പിച്ചു. ആരാധനയ്ക്ക് ഉപയോഗിക്കുന്ന വസ്‌തുക്കൾ നശിപ്പിക്കരുതെന്നു പറഞ്ഞ നാരായണനെ ഇരുകൈകളിലും പിടിച്ച് വട്ടംകറക്കി തറയിലിട്ട് മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച നാരായണന്റെ ഭാര്യയെയും ആക്രമിച്ചു.
വീടിനോടു ചേർന്ന് താഴ്ചയിലുള്ള കനാലിലേക്ക് അരുൺ നാരായണനെ എടുത്തെറിഞ്ഞെന്നും അവശനിലയിലായിട്ടും വീണ്ടും ക്രൂരമായി മർദ്ദിച്ചെന്നും ഭാര്യ സുശീല പൊലീസിനോടു പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി നാരായണനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.
നാരായണന്റെ വീടിനോടു ചേർന്നുള്ള ഷെഡിൽ മദ്യവും പട്ടും വച്ചുള്ള പൂജ നടക്കാറുണ്ടെന്നും ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുക പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ടെന്നും വാർഡ് കൗൺസിലർ വിജി.ആർ.വി പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |