പാലക്കാട്: അന്തർ സംസ്ഥാന വാഹന മോഷണ സംഘത്തിലെ ഒരാൾ പിടിയിൽ. കഴിഞ്ഞ ഡിസംബർ 7ന് ഒലവക്കോട് റെയിൽവേ സ്റ്റേഷന്റെ പിന്നിൽ താണാവ് ഭാഗത്തെ പാർക്കിംഗ് ഏരിയയിൽ റെയിൽവേ ഉദ്യോഗസ്ഥൻ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ മൂന്നാം പ്രതി ഫൈസൽ റഹ്മാനാണ് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്. കേസിലെ പ്രധാന പ്രതികളായ ഷാജഹാനെയും കാജാ ഹുസൈനെയും പാലക്കാട് നോർത്ത് പൊലീസ് ഡിസംബർ 30ന് അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതിയായ ഫൈസൽ റഹ്മാൻ ഒളിവിൽ പോവുകയായിരുന്നു. കോയമ്പത്തൂർ സ്വദേശിയായ ഇയാളെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, എ.എസ്.പി അശ്വതി ജിജി എന്നിവരുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഒ.ജി.ഷാജു, മുജീബ്, എസ്.സി.പി.ഒമാരായ കെ.പി.മനീഷ്, സി.മണികണ്ഠദാസ്, ആർ.രഘു, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഫൈസൽ റഹ്മാനെതിരെ തമിഴ്നാട്ടിൽ മാല കവർച്ച, കഞ്ചാവ് കടത്തൽ, അടിപിടി ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |