ചെളിപിടിച്ച ഷൂസ് നൽകിയാൽ പുത്തൻപോലെ തിരിച്ചുതരും ഫോർട്ടുകൊച്ചിയിലെ കൃഷ്ണയെന്ന 25കാരി. സിനിമാതാരങ്ങളും വ്യവസായികളുമടക്കമുള്ളവരാണ് കസ്റ്റമർമാർ. ഒമ്പതു മാസം മുമ്പ് തുറന്ന "ഹിദ ഷൂ ഷൈനിംഗ്" കൃഷ്ണയ്ക്കു നൽകുന്ന പ്രതിമാസ വരുമാനം 1.20 ലക്ഷം രൂപ!
ഇന്റീരിയർ ഡിസൈനിംഗ് ഡിഗ്രിക്കുശേഷം സിനിമാട്ടോഗ്രഫിയും ഫോട്ടോഗ്രഫിയുമെല്ലാം പരീക്ഷിച്ചെങ്കിലും ചുവടുറപ്പിക്കാനായില്ല. സുഹൃത്ത് പകർന്ന ആശയമാണ് ഷൂ ലോൺഡ്രി. വിദേശങ്ങളിൽ സാധാരണമാണിത്. ഷൂ ലോൺഡ്രിയെക്കുറിച്ച് യൂട്യൂബിലൂടെ പഠിച്ചു. തുടർന്നുചെയ്ത ഇൻസ്റ്റഗ്രാം വീഡിയോകൾ വൈറലായി. ആവശ്യക്കാർ എത്തിയതോടെ 'ഹിദ ഷൂ ഷൈനിംഗ്' പിറവിയെടുത്തു. കടം വാങ്ങിയും ലോൺ എടുത്തും രണ്ടു ലക്ഷം മുടക്കി. ഒറ്റമാസം കൊണ്ടുതന്നെ തുക തിരിച്ചുപിടിച്ചു.
തിരുവല്ലയിലും വൈപ്പിനിലും മറ്റ് ജില്ലകളിലും ബ്രാഞ്ചുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കൃഷ്ണയിപ്പോൾ. ന്യൂസിലൻഡ്, യു.എ.ഇ എന്നിവിടങ്ങളിൽ തുറക്കുന്നതും പരിഗണനയിലാണ്.
കസ്റ്റമറായി നസ്രിയയും മെറീന മൈക്കിളും
പാടിവട്ടത്തെ ഷൂ ലോൺഡ്രിയിൽ നടിമാരായ നസ്രിയയും മെറീന മൈക്കിളും പതിവുകാരാണ്. തുടക്കത്തിൽ ഷൂസ് മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ക്ലോഗ്സും ലോഫേഴ്സും സ്ലൈഡ്സും ലക്ഷ്വറി ബാഗുകളും സ്യൂട്ട്കേസുമെല്ലാം വൃത്തിയാക്കുന്നുണ്ട്. ദിവസവും 15 ജോഡിയിലേറെ ഷൂസെത്തും.
ബില്ല് 250 - 350 രൂപ
ഷൂസും ചെരുപ്പുകളും അവയുടെ തരംപോലെ കഴുകിയും ഫോം വാഷ് ചെയ്തും വൃത്തിയാക്കും. സിന്തറ്റിക് ആണെങ്കിൽ സ്‌പ്രേവാഷ് ആണ്. ചെറുമെഷീനുകളും ഓർഗാനിക് ലോഷനുകളുമുപയോഗിച്ച് ഒരു ജോഡി ഷൂസ് പുതുമോടിയിലെത്തിക്കാൻ അര മണിക്കൂർ മതി. രണ്ട് ജീവനക്കാരുണ്ട്. ബില്ല് 250 - 350 രൂപയാകും. വൃത്തിയാക്കലിനു പുറമേ റിപ്പയർ, പോളിഷ് എന്നിവയുമുണ്ട്. കാൻവാസ് ഷൂസ് സ്വീകരിക്കില്ല.
സംരംഭകയാകുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലെന്ന് കൃഷ്ണ പറയുന്നു. പരിഹസിച്ചവരും ചെരുപ്പുകുത്തി എന്ന് വിളിച്ചവരുമുണ്ട്. ഇപ്പോൾ സന്തോഷം, അഭിമാനവും തോന്നുന്നുവെന്നും ഈ 25കാരി പങ്കുവയ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |