ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. സമാജ്‌വാദി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ പൂർത്തിയായതിന് പിന്നാലെയാണ് അഖിലേഷ് ന്യായ് യാത്രയിൽ പങ്കെടുത്തത്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അഖിലേഷ് യാത്രയുടെ ഭാഗമായത്. ഇതിന്റെ ചിത്രങ്ങളും അഖിലേഷ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ഒരുമിച്ച് പോരാടുമെന്ന് അഖിലേഷിനെ ന്യായ് യാത്രയിലേക്ക് സ്വീകരിച്ച ശേഷം പ്രിയങ്ക ഗാന്ധി പറഞ്ഞു. വരുംദിവസങ്ങളിൽ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഖിലേഷ് യാദവ് ആഗ്രയിലെ പൊതുസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയെ പുറത്താക്കൂ, രാജ്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവും അഖിലേഷ് ന്യായ് യാത്രയിൽ മുന്നോട്ടുവച്ചു. 'വെറുക്കുന്നവരെ പോലും സ്നേഹം പഠിപ്പിക്കുന്നു. ഇത് ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന ആഗ്രയാണ് സർ' എന്ന ക്യാപ്ഷനോടെയാണ് ന്യായ് യാത്രയിലെ ചിത്രങ്ങൾ അഖിലേഷ് എക്സിൽ പങ്കുവച്ചത്.
അഖിലേഷും പ്രിയങ്കയും തമ്മിൽ നടന്ന ചർച്ചയിലാണ് ഉത്തർപ്രദേശിലെ സീറ്റ് ധാരണയിൽ തീരുമാനമായത്. 17 സീറ്റാണ് എസ്.പി വാഗ്ദാനം ചെയ്‌തത്. മദ്ധ്യപ്രദേശിൽ ഒരു സീറ്റ് കൂടി കോൺഗ്രസ് സമാജ്‌വാദി പാർട്ടിക്ക് നൽകും. അമേത്തിയിലും റായ്‌ബറേലിയ്ക്കും പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണസിയിലും കോൺഗ്രസാണ് മത്സരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |