പറവൂർ: ദേശീയപാത 66 നിർമ്മാണത്തിന്റെ ഭാഗമായി കോരിയ മണ്ണ് വ്യാപകമായി മറിച്ചു വിൽക്കുന്നു. മണ്ണ് കടത്താൻ ഉപയോഗിച്ച രണ്ട് ടിപ്പർ ലോറികൾ വടക്കേക്കര പൊലീസ് കസ്‌റ്റഡിയിലെടുത്തു.
മൂത്തകുന്നം മുതൽ ചിറ്റാറ്റുകര വരെയുള്ള ഭാഗത്തു കോരി മാറ്റിയ മണ്ണ് റോഡ് നിർമ്മാണം നടക്കുന്ന സ്ഥലത്ത് തന്നെ കൂട്ടിയിട്ടിരുന്നു. ഇത് ടിപ്പർ ലോറികളിൽ സ്വകാര്യ വ്യക്തികൾക്ക് 2500 മുതൽ 3000 രൂപ വരെ ഈടാക്കി മറിച്ചുവിൽക്കുന്നതായാണ് ആരോപണം. പല പറമ്പുകളിലും മണ്ണടിച്ച് കൊടുത്തിട്ടുണ്ട്. ടിപ്പർ ലോറികളിൽ വ്യാപകമായി മണ്ണ് കയറ്റിക്കൊണ്ടുപോകുന്നുമുണ്ട്. വടക്കേക്കരയിലെ ചക്കുമരശേരി ഭാഗത്ത് മണ്ണ് കൊണ്ടുപോകാൻ എത്തിയ വാഹനങ്ങളിലെ ഡ്രൈവർമാരും നാട്ടുകാരുമായി വാക്കേറ്റമുണ്ടായി. മണ്ണ് ലേലത്തിൽ എടുത്തതാണെന്നാണ് നാട്ടുകാരോട് വാഹന ഡ്രൈവർമാർ പറഞ്ഞത്. എന്നാൽ, കസ്‌റ്റഡിയിലായ വാഹനങ്ങളുടെ ഡ്രൈവർമാരുടെ പക്കൽ മണ്ണ് കൊണ്ടുപോകാനുള്ള പാസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കളക്‌ടറുടെ ഉത്തരവില്ലാതെ മണ്ണ് കൊണ്ടുപോകുന്നത് നിയമലംഘനമാണ്.
മണ്ണ് കടത്ത് ഇതാദ്യമല്ല
ദേശീയപാത 66 നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് മറിച്ചു വിൽക്കുന്നതായുള്ള പരാതികൾ മുമ്പ് ഉയർന്നിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ നീക്കാൻ കരാറെടുത്തവർ ഘണ്‌ഠാകർണൻവെളി ഭാഗത്ത് നിന്ന് മണ്ണ് കുഴിച്ചെടുത്തു കടത്തിയത് വിവാദമായിരുന്നു. സ്വകാര്യ വ്യക്തികൾക്ക് മറിച്ചു വിൽക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് ഇടപ്പള്ളി കോട്ടപ്പുറം റീച്ചിലെ നിർമ്മാണ കരാറെടുത്ത കമ്പനി അധികൃതർ പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും വാഹനങ്ങളെ നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |