നെടുമങ്ങാട് : സ്വന്തം മോനെപ്പോലെ സ്നേഹിച്ചിരുന്ന കുട്ടികൾ, അവർ എന്തിനാണ് ഞങ്ങളുടെ മകനോട് ഈ കൊടും പാതകം ചെയ്തത് ? പൊന്നുമോന്റെ മരണത്തിന് പിന്നിൽ ഹോസ്റ്റൽ റൂം മേറ്റ്സും സഹപാഠികളുമാണെന്ന വിവരം പുറത്ത് വരുമ്പോൾ, നെഞ്ചുപൊട്ടി വിലപിക്കുകയാണ് കുറക്കോട് വിനോദ് നഗർ പവിത്രത്തിൽ ജയപ്രകാശും ഷീബയും.
കഴിഞ്ഞ 18 ന് ദുരൂഹ സാഹചര്യത്തിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച വയനാട് പൂക്കോട് ഗവണ്മെന്റ് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മാതാപിതാക്കളാണ് ഇവർ. മിടുക്കനായിരുന്നു അവൻ. ഫോട്ടോഗ്രാഫിയിലും ഫ്ളോഗ് സർവേയിലും ശ്രദ്ധേയൻ. വെറ്ററിനറി ഡോക്ടർ പഠനത്തിന് ചേർന്നിട്ട് ഒരു വർഷവും മൂന്ന് മാസവും ആയിട്ടേയുള്ളു. കോളേജ് സ്‌പെഷ്യൽ ഡേ പരിപാടികളെല്ലാം കണ്ടക്ട് ചെയ്യുന്നത് അവനാണ്. സഹപാഠികളെയും കൂട്ടി മകൻ ഇടയ്ക്ക് വീട്ടിൽ വരാറുണ്ട്. ''ആന്റീ ..ആന്റീ ..എന്ന് വിളിച്ച് അവർ എന്നെ പൊതിഞ്ഞു നിൽക്കും. മോനൊപ്പം അവർക്കും എത്രയോ വട്ടം ആഹാരം വിളമ്പി.... ""- വാക്കുകൾ മുഴുപ്പിക്കാനാകാതെ ഷീബയുടെ കണ്ഠമിടറി. ഗൾഫിലെ നിർമ്മാണ കമ്പനിയിൽ ജോലിക്കാരനായ ജയപ്രകാശ് മകന്റെ വിയോഗമറിഞ്ഞാണ് നാട്ടിലെത്തിയത്.
**കെണിയിൽ വീഴ്ത്തിയത് ഉറ്റചങ്ങാതികൾ
സിദ്ധാർത്ഥൻ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങി മരിച്ചതായി കോളേജിലെ ഒരു പി.ജി വിദ്യാർത്ഥിയാണ് ആദ്യം വിളിച്ചറിയിക്കുന്നത്. ഉറ്റകൂട്ടുകാരെ മാറിമാറി വിളിച്ചിട്ടും ആരും ഫോൺ അറ്റൻഡ് ചെയ്തില്ല. 15 -ആം തീയതി അമ്മയെ വിളിച്ച് അടുത്ത രണ്ടു ദിവസം ക്‌ളാസില്ലെന്നും വൈകുന്നേരത്തെ ട്രെയിനിൽ നാട്ടിലേക്ക് തിരിക്കുമെന്നും സിദ്ധാർത്ഥൻ പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ മകൻ വീട്ടിൽ എത്തേണ്ടതാണ്. കാണാഞ്ഞ് മകനെ ഫോണിൽ വിളിച്ചപ്പോൾ ക്ലാസ്മേറ്റ് റഹാൻ തിരികെ ചെല്ലാൻ ആവശ്യപ്പെട്ടുവെന്നും രാത്രി എറണാകുളത്ത് ഇറങ്ങി ഹോസ്റ്റലിൽ മടങ്ങിയെത്തിയെന്നും മറുപടി. റഹാൻ,അക്ഷയ്,ഡാനിയൽ എന്നിവരാണ് മകന്റെ റൂം മേറ്റ്സെന്ന് ഷീബയ്ക്കും ജയപ്രകാശിനും അറിയാം. മൂവരും വീട്ടിൽ വന്ന് മോനൊപ്പം തങ്ങിയിട്ടുണ്ട്. 17 -ാം തീയതി പലപ്രാവശ്യം വിളിച്ചിട്ടും മകൻ ഫോൺ എടുത്തില്ല. അക്ഷയുടെ ഫോണിൽ വിളിച്ചപ്പോൾ മകനെ കിട്ടി. 'എനിക്ക് കുഴപ്പമില്ല" എന്ന് ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞ് ഫോൺ കട്ടായി.
**നടന്നത് ക്രൂരമായ റാഗിംഗ്
വൈത്തിരി താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ച മൃതദേഹത്തെ പെൺകുട്ടികൾ ഉൾപ്പടെ നിരവധി വിദ്യാർത്ഥികൾ അനുഗമിച്ചു. അവരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. വാലന്റയിൻസ് ദിനത്തിൽ സിദ്ധാർത്ഥന്റെ പെർഫോമൻസിൽ അസൂയ പൂണ്ട സീനിയർ വിദ്യാർത്ഥികളിൽ ചിലരും റൂം മേറ്റ്സും ചേർന്ന് ക്രൂരമായ റാഗിംഗിന് ഇരയാക്കി കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തൽ. വിവസ്ത്രനാക്കി കാലിൽ ഇലക്ട്രിക് വയർ ചുറ്റിയും ബെൽറ്റ് കൊണ്ടടിച്ചും പരസ്യവിചാരണ നടത്തിയും മൃഗീയ മർദ്ദനത്തിന്ന് ഇരയാക്കിയെന്ന് ദൃക്‌സാക്ഷികളായ വിദ്യാർത്ഥികൾ പറഞ്ഞു. സംഭവത്തിൽ റൂം മേറ്റ്‌സ് അടക്കം 12 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്‌പെന്റ് ചെയ്തതായാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |