നെടുമ്പാശേരി: മേയ്ക്കാട് തേൻകുളം ഭാഗത്ത് ആലുക്കൽ എ.പി. ജോർജിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. മൂന്നുപവന്റെ ആഭരണങ്ങളും 25000ത്തിലധികം രൂപയും വാച്ച്, ഷൂസ്, പഴ്‌സ്, ഇയർപോഡ് എന്നിവയുമാണ് കവർന്നത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 12നും വൈകിട്ട് മൂന്നിനും ഇടയിലായിരുന്നു കവർച്ച. അലമാരയിലും മേശയിലും വച്ചിരുന്ന സാധനങ്ങളാണ് അപഹരിക്കപ്പെട്ടത്. വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന ഷൂസും വർക്ക് ഏരിയയിലിരുന്ന വാക്കത്തിയും നഷ്ടപ്പെട്ടിട്ടുണ്ട്.
വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ ജോർജ് രാവിലെ ജോലിക്ക് പോയിരുന്നു. അങ്കമാലിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകന് ഭക്ഷണവുമായി ഭാര്യ 12മണിയോടെ പോയി. വൈകിട്ട് മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.
എല്ലാവരും പുറത്തേക്ക് പോകുമ്പോൾ വീട് പൂട്ടി സ്ഥിരമായി വയ്ക്കുന്നിടത്ത് ഇന്നലെയും താക്കോൽവച്ചു. ഇവിടെനിന്ന് താക്കോലെടുത്ത ശേഷമാണ് മോഷ്ടാവ് വീടിനകത്ത് കയറിയിട്ടുള്ളത്. താക്കോൽ വയ്ക്കുന്ന സ്ഥലമറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ചെങ്ങമനാട് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |