തിരുവല്ല : കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പൊലീസ് സ്റ്റേഷനിൽ ഹാജരായതിന് പിന്നാലെ കടത്തിക്കൊണ്ടുപോയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ അന്തിക്കാട് പാടിയം ചുള്ളിപ്പറമ്പിൽ വീട്ടിൽ അതുൽ കൃഷ്ണ (18), പുത്തൻപീടിക ആണ്ടികോടി വീട്ടിൽ അജിൽ (18), ഇവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്ത അന്തിക്കാട് കനാൽകാളി ക്ഷേത്രത്തിന് സമീപം പച്ചാമ്പുള്ളി വീട്ടിൽ പി.ഡി.ജയരാജ് (23) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥിനിയെ കഴിഞ്ഞ വെള്ളിയാഴ്ച അതുലും അജിലും കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. സ്വകാര്യ ബസിലെ വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് യുവാക്കളെ കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. കുറ്റപ്പുഴയിലെ സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്ന് രണ്ട് യുവാക്കൾ ബസിൽ കയറുന്നതും പിന്നാലെ കാണാതായ പെൺകുട്ടി കയറുന്നതുമായ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇന്നലെ പുലർച്ചെ നാലിന്, പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന അതുൽ തിരുവല്ല പൊലീസ് സ്റ്റേഷന് സമീപം പെൺകുട്ടിയെ എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ പെൺകുട്ടി നൽകിയ വിവരങ്ങൾ അനുസരിച്ച് മൂവാറ്റുപുഴയിൽ നിന്ന് അതുലിനെ പിടികൂടി. തുടർന്ന് അജിലും ജയരാജും പിടിയിലായി. ഇൻസ്റ്റഗ്രാം വഴിയാണ് വിദ്യാർത്ഥിനി അതിലുമായി സൗഹൃദത്തിലായതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു. സ്കൂളിൽ പോയ പെൺകുട്ടി വൈകിട്ട് വീട്ടിൽ തിരികെ എത്താതിരുന്നതിനെ തുടർന്നാണ് പിതാവ് തിരുവല്ല പൊലീസിൽ പരാതി നൽകിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പിടിയിലായ പ്രതികൾ മൂവരും എം.ഡി.എം.എ അടക്കമുള്ള ലഹരി മാഫിയയുടെ കണ്ണികളാണെന്ന് സംശയിക്കുന്നതായും പോക്സോ കേസ് ചുമത്തിയതായും പൊലീസ് പറഞ്ഞു. തിരുവല്ല ഡിവൈ.എസ്.പി എസ്.അഷാദിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ ബി.കെ.സുനിൽകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ വി.എസ്.ശ്രീനാഥ്, എസ്.എസ്.രാജീവ്, പി.എൽ.വിഷ്ണു, സി.അലക്സ്, എ.എസ്.ഐ ജോജോ ജോസഫ്, സി.പി.ഒമാരായ അവിനാശ്, വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |