പത്തനംതിട്ട : 42 വർഷത്തെ വാടക കെട്ടിടത്തിലെ പ്രവർത്തനത്തിന് അറുതിവരുത്തികൊണ്ട് ജില്ലാ എക്സൈസ് പുതിയ ഒാഫീസ് കെട്ടിടത്തിലേക്ക് മാറുന്നു. പത്തനംതിട്ട കോളേജ് ജംഗ്ഷനിൽ 2.74 കോടി രൂപ ചെലവിട്ട് കെട്ടിടവും സ്ഥലവും സർക്കാർ വാങ്ങിയത് എക്സൈസിന് കൂടുതൽ കരുത്താകുകയാണ്.
45 സെന്റ് സ്ഥലവും 8217 ചതുരശ്ര അടി വിസ്തീർണവുമുള്ള കെട്ടിടസമുച്ചയവുമാണ് വാങ്ങിയത്. പത്തനംതിട്ട ദേവസ്വം ബോർഡ് ബിൽഡിംഗിലെ ഒന്നാംനിലയിലാണ് എക്സൈസ് ഓഫീസ് തുടക്കം മുതൽ പ്രവർത്തിക്കുന്നത്. ജില്ലയിൽ എക്‌സൈസ് വകുപ്പിന് അടൂർ എക്‌സൈസ് കോംപ്ലക്‌സ് മാത്രമാണ് സ്വന്തമായുള്ളത്. പതിമൂന്ന് ഓഫീസുകൾ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
നാല് ഓഫീസുകൾ കൂടി സ്വന്തം കെട്ടിടത്തിൽ
എക്‌സൈസിന്റെ ജില്ലാ ഓഫീസ് കൂടാതെ മറ്റ് നാല് ഓഫീസുകൾ കൂടി സ്വന്തം കെട്ടിട സമുച്ചയത്തിലേക്ക് മാറും. പത്തനംതിട്ട സർക്കിൾ ഓഫീസ്, പത്തനംതിട്ട റേഞ്ച് ഓഫീസ്, എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ , എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആൻഡ് നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസ് എന്നിവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. വാടകയിനത്തിൽ നൽകിയിരുന്ന ഒരു ലക്ഷത്തിൽ അധികം രൂപ ഇതിലൂടെ ലാഭിക്കാനുമാകും.
മുൻ എസ്.പി ഓഫീസ് കെട്ടിടം
മുൻപ് എസ്.പി ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലവും കെട്ടിടവുമാണ് എക്സൈസിനായി സർക്കാർ ഇപ്പോൾ വാങ്ങിയത്. എസ്.പി ഓഫീസ് വർഷങ്ങളായി ഇവിടെ വാടക നൽകി പ്രവർത്തിച്ചിരുന്നു. പിന്നീട് വെട്ടിപ്രത്തേക്ക് മാറുകയായിരുന്നു.
പുതിയ ജില്ലാ കോംപ്ലക്‌സ് എക്‌സൈസ് വകുപ്പിന്റെ അഭിമാന നേട്ടമാണ്.
സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ ഇതിനുവേണ്ട തുക അനുവദിച്ചത് വളരെ വലിയ നേട്ടമായി എക്‌സൈസ് വകുപ്പ് കാണുന്നു. ഉദ്ഘാടനം വേഗത്തിൽ നടത്താനുള്ള ശ്രമമുണ്ട്.
എക്സൈസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |