വാഷിംഗ്ടൺ: ഇന്ന് അന്താരാഷ്ട്ര ധ്രുവക്കരടി ദിനം. വംശനാശ ഭീഷണി നേരിടുന്ന ധ്രുവക്കരടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് പോളാർ ബിയർ ഇന്റർനാഷണൽ സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഫെബ്രുവരി 27ന് ധ്രുവക്കരടികളുടെ ദിനമായി ലോകം ആചരിക്കുന്നു.
ഭൂമിയിൽ കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ മാംസഭുക്കായ സസ്തനിയാണ് ധ്രുവക്കരടി. ഏകദേശം 7 അടി മുതൽ 8 അടി വരെ നീളം ഇവയ്ക്ക് കാണപ്പെടുന്നു. ആൺ ധ്രുവക്കരടികൾക്കാണ് വലിപ്പം കൂടുതൽ. ആർട്ടിക്കിലും സമീപ പ്രദേശങ്ങളിലുമാണ് ഇക്കൂട്ടരുടെ വാസം.
ഇന്ന് കാലാവസ്ഥ വ്യതിയാനം ധ്രുവക്കരടികളുടെ നിലനിൽപ്പിന് ഭീഷണിയാണ്. കാനഡയിലെ ഹഡ്സൺ ഉൾക്കടലിന്റെ പടിഞ്ഞാറൻ മേഖലകളിൽ ജീവിക്കുന്ന ധ്രുവക്കരടികളുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെയുണ്ടായത് 27 ശതമാനം കുറവാണ്. 2016ൽ ഇവിടെ 842 ധ്രുവക്കരടികൾ ജീവിച്ചിരുന്നു. എന്നാൽ 2021ൽ ഇത് 618 ആയി കുറഞ്ഞു.
1980കളിൽ മേഖലയിലെ ധ്രുവക്കരടികളുടെ എണ്ണം 1,200ഓളമായിരുന്നു. നിലവിൽ ആർട്ടിക് മേഖലയിൽ താപനില ഉയരുകയാണ്. സീലുകൾ അടക്കമുള്ള ഇരകളെ വേട്ടയാടാൻ ധ്രുവക്കരടികളെ സഹായിക്കുന്ന കടലിലെ മഞ്ഞ് പാളികൾ വേഗത്തിൽ ഉരുകുന്നു. ഇതുമൂലം ധ്രുവക്കരടികൾക്ക് മതിയായ ആഹാരം ലഭിക്കാത്ത സാഹചര്യമുണ്ട്. സീലുകളുടെ എണ്ണത്തിലുണ്ടായ കുറവും ധ്രുവക്കരടികളെ പ്രതികൂലമായി ബാധിച്ചു. മറ്റ് ആർട്ടിക് പ്രദേശങ്ങളിലും മഞ്ഞുരുകൽ ധ്രുവക്കരടികളുടെ ജീവൻ അപകടത്തിലാക്കുന്നു. നിലവിൽ, ആകെ 26,000ത്തോളം ധ്രുവക്കരടികൾ ഭൂമിയിലുണ്ടെന്നാണ് കണക്ക്.
അതേ സമയം, അതീവ അക്രമ സ്വഭാവമുള്ളവയാണ് ധ്രുവക്കരടികൾ. ഒരിക്കൽ ഒരു ധ്രുവക്കരടിയുടെ ആക്രമണം നേരിടേണ്ടി വന്ന ഒരാൾക്ക് തകർന്നു പോയ തന്റെ തലയോട്ടി കൂട്ടിയോജിപ്പിക്കാൻ 13 മണിക്കൂറുകൾ നീണ്ട 300 തുന്നലുകളാണ് വേണ്ടി വന്നത്. 2003 സെപ്റ്റംബറിൽ കനേഡിയൻ ആർട്ടിക് മേഖലയിൽ വച്ച് ഇന്യൂറ്റ് വിഭാഗത്തിൽപ്പെടുന്ന എസ്കിമോ ഗൈഡിന് നേരെയാണ് ധ്രുവക്കരടിയുടെ ആക്രമണമുണ്ടായത്. ധ്രുവക്കരടിയുടെ കൂർത്ത നഖങ്ങളും പല്ലും കൊണ്ടുള്ള ആക്രമണത്തിൽ ഗൈഡിന്റെ തലയോട്ടി പിളർന്നിരുന്നു.
കഴിഞ്ഞ വർഷം യു.എസിലെ അലാസ്കയിൽ വിദൂര ഗ്രാമത്തിൽ ധ്രുവക്കരടിയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ധ്രുവക്കരടികളുടെ ആക്രമണം പൊതുവെ കുറവാണെങ്കിലും ആവാസവ്യവസ്ഥയിലെ മഞ്ഞുരുകൽ മൂലം ഇവ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വർദ്ധിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |