തൊടുപുഴ: ഷെൽട്ടർ ഹോമിലേക്ക് കൊണ്ടുപോകുന്നതിനിടെ കാണാതായ പെൺകുട്ടിയെ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ മൂവാറ്റുപുഴ നഗരത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പീഡനത്തിനിരയായി അടിമാലി ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന 15കാരിയായ പെൺകുട്ടിയെ ശനിയാഴ്ചയാണ് തൊടുപുഴ നഗരത്തിൽ നിന്നാണ് കാണാതായത്. ഹൈറേഞ്ചിലെ ഒരു സ്കൂളിൽ എസ്.എസ്.എൽ.സി മോഡൽ പരീക്ഷയെഴുതിയ ശേഷം തൊടുപുഴയിലെ നിർഭയ സെന്ററിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനായി ഷെൽട്ടർ ഹോമിലെ വനിതാ ജീവനക്കാരിക്കൊപ്പം ബസിൽ തൊടുപുഴയിലെത്തിയപ്പോഴായിരുന്നു സംഭവം. സ്റ്റാൻഡിലെത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്ന് ജീവനക്കാരി തിരിച്ചറിഞ്ഞത്. ശേഷം ലഭ്യമായ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തൊടുപുഴ പൊലീസ് അന്വേഷിച്ചതിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. തൊടുപുഴയിൽ നിന്ന് ലിഫ്‌റ്റ് ചോദിച്ചാണ് മൂവാറ്റുപുഴയെത്തിയതെന്നും രാത്രി നഗരത്തിലൂടെ കറങ്ങി നടക്കുകയായിരുന്നെന്നുമാണ് കുട്ടി പറയുന്നത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെ ന്നും കൗൺസിലിംഗിന് വിധേയയാക്കുമെന്നും പൊലീസ് പറഞ്ഞു. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |