പാലക്കാട്: ഭാരത് അരിക്ക് പിന്നാലെ കെ.അരിയും ചൂടേറിയ ചർച്ചയാകുമ്പോൾ വർഷങ്ങൾക്ക് മുമ്പ് ജില്ലയിൽ ആരംഭിച്ച കണ്ണമ്പ്ര സഹകരണ അരിമില്ല് ഇപ്പോഴും ഫയലിൽ ഉറങ്ങുന്നു.
പാലക്കാട് ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിച്ച് ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി അരിയാക്കി മാറ്റുകയും അത് പാലക്കാടൻ ബ്രാൻഡിൽ സഹകരണ സംഘങ്ങൾ വഴി വിപണനം നടത്തുകയുമായിരുന്നു ലക്ഷ്യം. തറക്കല്ലിട്ട് നാലുവർഷമായിട്ടും തുടർ നടപടി ഒന്നുമായില്ല. ഇതോടെ മില്ലിനായി ഏറ്റെടുത്ത സ്ഥലം കാടുകയറി നശിക്കുകയാണ്. സ്ഥലത്തേക്കുള്ള 500 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തത് മാത്രമാണ് പൂർത്തിയായ ഏക ജോലി. ഇപ്പോൾ, റോഡിൽ പലയിടത്തും വിള്ളൽ വീണ് തകർന്നുതുടങ്ങി.
സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ 2020 ജൂലായ് 16നാണ് മില്ലിന് തറക്കല്ലിട്ടത്. 2021 മേയിൽ പദ്ധതി കമ്മിഷൻ ചെയ്യുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. 75.04 കോടിയാണ് പദ്ധതിച്ചെലവ്. ദിവസം രണ്ടു ഷിഫ്റ്റിലായി 200 ടൺ നെല്ല് സംഭരിച്ച് അരിയാക്കുന്ന സംവിധാനമാണ് വിഭാവനം ചെയ്തത്. രണ്ടുവർഷം വരെ നെല്ല് കേടു കൂടാതെ സൂക്ഷിക്കാവുന്ന 2,500 ടൺ ശേഷിയുള്ള ആറു സൈലോകളും പദ്ധതിയിലുണ്ട്.
പാതിവഴിയിലായ പാലക്കാടിന്റെ സ്വപ്നപദ്ധതി
മില്ലിന് വേണ്ടി കണ്ണമ്പ്ര മാങ്ങോട്ടിൽ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണമാണ് പ്രതിസന്ധിയുടെ തുടക്കം. 28 ഏക്കർ ഭൂമിയാണ് വാങ്ങിയത്. കുറഞ്ഞ വിലയുള്ള ഭൂമി ഉയർന്ന വിലയ്ക്ക് വാങ്ങിയെന്നായിരുന്നു ആരോപണം. ഇതന്വേഷിച്ച് പാപ്‌കോസിന്റെ അന്നത്തെ ഓണററി സെക്രട്ടറിക്കെതിരേ നടപടി സ്വീകരിച്ചു.
വഴിയുടെ വീതിക്കുറവായിരുന്നു മറ്റൊരു പ്രശ്നം. കണ്ണമ്പ്ര കല്ലിങ്കൽപ്പാടം പ്രധാന റോഡിൽ നിന്ന് പദ്ധതി പ്രദേശത്തേക്കുള്ള രണ്ട് കിലോമീറ്റർ റോഡ് ഇടുങ്ങിയതാണ്. യന്ത്രസാമഗ്രികൾ കയറ്റിയ വലിയ ലോറികൾക്ക് ഇതുവഴി പോകാനാകില്ല.
നടത്തിപ്പ് ചുമതലയുണ്ടായിരുന്ന പാപ്‌കോസിന്റെ കാലാവധി കഴിഞ്ഞതോടെ പിരിച്ചുവിട്ടു. നിലവിൽ സഹകരണ വകുപ്പ് അഡ്മിനിസട്രേറ്റീവ് കമ്മിറ്റിക്കാണ് ചുമതല.
വഴിയുടെ വീതി കൂട്ടുന്നതിനായി സ്ഥലം വാങ്ങാൻ നടപടിയായിട്ടുണ്ട്. ഇത് പൂർത്തിയായാലുടനെ മില്ലിന്റെ നിർമ്മാണ ജോലികൾ തുടങ്ങും.
-സഹകരണ വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |