മൂന്നാർ: വെറും 60 ദിവസത്തിനിടെ നാല് പേരാണ് കാട്ടാനയാക്രമണത്തിൽ മൂന്നാർ മേഖലയിൽ മാത്രം കൊല്ലപ്പെട്ടത്. ചക്കക്കൊമ്പൻ, മൊട്ടവലൻ, മുറിവാലൻ, ഒറ്റക്കൊമ്പൻ, പടയപ്പ തുടങ്ങി നിരവധി കാട്ടാനകളാണ് മേഖലയിൽ ഭീഷണിയായി വിലസുന്നത്. ഇവ ഏത് സമയം എവിടെ എത്തുമെന്നറിയാത്ത അവസ്ഥയാണ് നാട്ടുകാർക്കും വാഹന യാത്രക്കാർക്കും.
ചിന്നക്കനാലിൽ ജനുവരി എട്ടിനാണ് ഈ വർഷം ആദ്യമായി കാട്ടാന ജീവനെടുക്കുന്നത്. തോട്ടം തൊഴിലാളികളെ ജോലിക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ പന്നിയാർ എസ്റ്റേറ്റ് സ്വദേശിനി പരിമളം കൊല്ലപ്പെട്ടു. പന്നിയാർ എസ്റ്റേറ്റിൽ തമ്പടിച്ചിരുന്ന ആറ് കാട്ടാനകളിലൊന്നാണ് പരിമളത്തെ ആക്രമിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികൾക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. പരിമളത്തെ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സക്കായി തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനുവരി 22ന് ചിന്നക്കനാൽ ബിഎൽ റാമിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ കർഷകനായ വെള്ളക്കല്ലിൽ സൗന്ദർരാജിന് (68) പരിക്കേറ്റു. തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 26ന് മരിച്ചു. കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജിനെ കാട്ടാന ആക്രമിച്ചത്. ജനുവരി 24നാണ് കോയമ്പത്തൂർ സ്വദേശി കെ. പാൽരാജാണ് (74) കൊല്ലപ്പെട്ടത്. മൂന്നാർ തെന്മല എസ്റ്റേറ്റിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പാൽരാജ് മറ്റ് മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്റീനിൽ പോയി മടങ്ങിവരുന്ന വഴിയിൽ രാത്രി 9.30നായിരുന്നു ആനയുടെ ആക്രമണം. പാൽരാജിനെ ആന അടിച്ച് വീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പാൽരാജിന് ഓടാൻ സാധിക്കാത്തതും കാട്ടാനയെ ദൂരെ നിന്ന് കാണാതെ ഇരുന്നതുമാണ് മരണത്തിലേക്ക് നയിച്ചത്. ആഴ്ചകൾക്കുള്ളിൽ മൂന്ന് മരണം ഉണ്ടായിട്ടും വനംവകുപ്പ് കാര്യമായ യാതൊരു നടപടിയും എടുത്തില്ലെന്ന പരാതി ശക്തമാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വീണ്ടും സംഭവമുണ്ടായത്. കന്നിമലയ എസ്റ്റേറ്റിലെ ഒട്ടോറിക്ഷ ഡ്രൈവർ സുരേഷ് കുമാറാണ് കുടുംബവുമൊത്ത് രാത്രി വീട്ടിലേക്ക് മടങ്ങവേ ആനയുടെ മുന്നിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരുടെ പരിക്ക് സാരമുള്ളതാണ്. സുരേഷിനെ കാട്ടാന തുമ്പിക്കൈയ്ക്ക് ചുഴറ്റി എടുത്തെറിയുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പടയപ്പയും മേഖലയിൽ വലിയ ഭീതി വിതയ്ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |