SignIn
Kerala Kaumudi Online
Sunday, 01 September 2024 7.42 AM IST

ജനാധിപത്യ സമൂഹത്തിന് സന്ദേശമായ വിധി

Increase Font Size Decrease Font Size Print Page
tp-case

• എതിർപ്പുകൾ നിശബ്ദമാക്കാനുള്ള കുറ്റകൃത്യമെന്ന് കോടതി

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധി ജനാധിപത്യസമൂഹത്തിന് വെല്ലുവിളി ഉയർത്തുന്നവർക്ക് ശക്തമായ താക്കീതായി. എതിർപ്പുകൾ നിശബ്ദമാക്കാൻ ലക്ഷ്യമിട്ടാണ് ഹീനമായ കുറ്റകൃത്യം നടത്തിയതെന്നും ഡിവിഷൻബെഞ്ചിന്റെ 166പേജുള്ള ശിക്ഷാവിധിയിൽ പറയുന്നു.

ജനങ്ങളിൽ ഭീതിപരത്തി അവരുടെ അഭിപ്രായസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കുന്നത് നിയമവാഴ്ചയിൽ വച്ചുപൊറുപ്പിക്കാനാകില്ല. ആ അർത്ഥത്തിൽ വലിയൊരു ജനസമൂഹത്തെ ബാധിക്കുന്ന കുറ്റകൃത്യമായി ഇതിനെ കാണണമെന്നും പ്രതികളുടെ ശിക്ഷവർദ്ധിപ്പിക്കുന്ന വിധിപ്രസ്താവത്തിൽ പറയുന്നു. അതേസമയം, ശിക്ഷിക്കപ്പെട്ട പ്രതികൾക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. ശിക്ഷ കർശനമാകണം, പക്ഷേ ക്രൂരമാകരുതെന്നാണ് ജസ്റ്റിസ് മളീമഠ് അദ്ധ്യക്ഷനായ നിയമപരിഷ്കരണസമിതി പറഞ്ഞിട്ടുള്ളത്. പ്രതികൾ പകവച്ച് പെരുമാറിയവരാണെങ്കിലും വധശിക്ഷയ്ക്കുതക്ക കുറ്റമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വിലയിരുത്തി.


9 പേർക്ക് പരോളുമില്ല

സാധാരണ ജീവപര്യന്തം തടവ് ലഭിച്ചവരെ 14വർഷത്തിനുശേഷം സർക്കാരിന് ഇളവനുവദിച്ച് മോചിപ്പിക്കാവുന്നതാണ്. എന്നാൽ ടി.പി. കേസ് പ്രതികളിൽ ഒമ്പത് പേർക്ക് ഇനി പരോളും ഇളവുമില്ലാതെ 20വർഷം ജയിലിൽ തുടരേണ്ടിവരും. ഇരട്ടജീവപര്യന്തം ശിക്ഷകിട്ടിയ ആറുപേരടക്കമാണിത്. പുതുതായി ശിക്ഷിക്കപ്പെട്ട കെ.കെ. കൃഷ്ണനും ജ്യോതിബാബുവും ഇപ്പോൾമുതൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം.
ഒന്നുമുതൽ അഞ്ചുവരെ പ്രതികൾക്കും ഏഴാംപ്രതിക്കുമെതിരെ വിചാരണ കോടതി ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നില്ല. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ ഇവർക്കെതിരെ കൊലപാതകത്തിനുള്ള ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച് ഇവരിൽ ആറുപേ‌ർ ഗൂഢാലോചനക്കേസിലും പ്രതികളാണെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് ഒരു ജീവപര്യന്തം തടവുശിക്ഷകൂടി ഇവർക്ക് വിധിച്ചത്. കുറ്റവിമുക്തരായിരുന്ന കെ.കെ. കൃഷ്ണനേയും ജ്യോതിബാബുവിനേയും വീണ്ടും പ്രതിചേർക്കുകയും ചെയ്തു. സംഘം ചേർന്നതിനും ബോംബെറി‌ഞ്ഞതിനും മറ്റും മുഖ്യപ്രതികൾക്കെതിരെ ചുമത്തിയിരുന്ന മറ്റ് കുറ്റങ്ങൾക്കുള്ള ശിക്ഷ ജീവപര്യന്തത്തിനൊപ്പം അനുഭവിച്ചാൽ മതിയെന്നും ഉത്തരവിലുണ്ട്.

കുഞ്ഞനന്തന്റെ പിഴ ഭാര്യ നൽകണം

ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച 13-ാം പ്രതി പി.കെ. കുഞ്ഞനന്തനുവേണ്ടി ഭാര്യ വി.പി. ശാന്തയാണ് അപ്പീൽ നൽകിയിരുന്നത്. കുഞ്ഞനന്തന് വിചാരണക്കോടതി ചുമത്തിയ പിഴസംഖ്യ ഇവരിൽനിന്ന് ഈടാക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഹാജരായത് പ്രശസ്ത അഭിഭാഷകർ

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ പി. കുമാരൻകുട്ടിയും കെ.കെ. രമയ്ക്കുവേണ്ടി അഡ്വ. എസ്. രാജീവും ഹാജരായി. മുതിർന്ന അഭിഭാഷകരായ ബി. രാമൻപിള്ളയും പി. വിജയഭാനുവുമാണ് പ്രതികൾക്കുവേണ്ടി ഹാജരായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TP CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.