ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. പാകിസ്ഥാനിൽ നിന്ന് കൊണ്ടുവന്ന 3,300 കിലോ മയക്കുമരുന്നാണ് ഇന്ത്യൻ നാവികസേനയുടെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെയും (എടിഎസ്) സഹായത്തോടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടിയത്.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
രാജ്യാന്തര വിപണിയിൽ 2000 കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. 3,089 കിലോഗ്രാം കഞ്ചാവും 158 കിലോഗ്രാം മെത്താംഫെറ്റാമൈനും 25 കിലോഗ്രാം മോർഫിനും ഉൾപ്പെടുന്ന മയക്കുമരുന്ന് ശേഖരത്തിൽ പാകിസ്ഥാൻ ഉൽപന്നം എന്ന് എഴുതിയിട്ടുണ്ട്.
ഇന്ത്യൻ നാവികസേനയുടെ കപ്പൽ രണ്ട് ദിവസമായി കടലിൽ ഉണ്ടായിരുന്നു. സംശയാസ്പദമായ രീതിയിൽ ഒരു ബോട്ട് ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചപ്പോൾ അത് തടഞ്ഞു. തുടർന്ന് ബോട്ട് പരിശോധിച്ചപ്പോൾ വൻതോതിൽ മയക്കുമരുന്ന് കണ്ടെത്തി. ബോട്ടും മയക്കുമരുന്നും പിടിച്ചെടുക്കുകയും, പാകിസ്ഥാനികളെന്ന് കരുതുന്ന അഞ്ച് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിടിയിലായവരെ പോർബന്തറിലേക്ക് കൊണ്ടുപോയി. മയക്കുമരുന്നിന്റെ ഉത്ഭവവും അത് എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതടക്കമുള്ള കാര്യങ്ങളുമാണ് അന്വേഷിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അന്വേഷണ സംഘത്തെ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |