പാലക്കാട്: 12 വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതി കൊട്ടിയൂർക്കുന്ന് മുക്കാലി കള്ളമല സ്വദേശി സുരേഷിനെ (49) വിവിധ വകുപ്പുകൾ പ്രകാരം 63 വർഷം കഠിനതടവിനും രണ്ടര ലക്ഷം പിഴയും ശിക്ഷ. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതി ജഡ്ജി സഞ്ജുവാണ് ശിക്ഷ വിധിച്ചത്.
2018, 2020 വർഷങ്ങളിലെ വേനലവധിയിൽ പ്രതിയുടെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. അഗളി എസ് ഐ എ.കെ.അഷറഫ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി മുരളീധരൻ, സി.ഐ അരുൺ പ്രസാദ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ശോഭന ഹാജരായി. പ്രോസിക്യൂഷൻ അഡീഷണൽ സാക്ഷികളെ ഉൾപ്പെടുത്തി 16 പേരെ വിസ്തരിച്ചു. 27 രേഖകൾ സമർപ്പിച്ചു. പിഴത്തുക കൂടാതെ ഇരയ്ക്ക് അധിക ധനസഹായം നൽകാനും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം രണ്ടരവർഷം അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |