തിരുവനന്തപുരം: അസുഖം ബാധിച്ച ചത്ത കോഴികളും തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുന്നതിനിടെ വാഹനത്തിൽ വച്ച് തന്നെ ചത്ത കോഴികളും ഹോട്ടലുകളിൽ ഭക്ഷണത്തിന് ഉപയോഗിക്കുന്നതായി പരാതികളേറുന്നു. ചത്ത കോഴികളെയാണോ ജീവനുള്ള കോഴികളെയാണോ കേരളത്തിലേക്ക് കടത്തുന്നതെന്ന് ചെക്ക് പോസ്റ്റുകളിലും പരിശോധിച്ച് നോക്കാറില്ല. കേരളത്തിൽ എത്തിച്ച ചത്ത കോഴികൾ, പഴകിയ മീനുകൾ, മായം ചേർത്ത ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടാനോ ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്താറില്ല.
ഷവർമ്മ, ഷവായി, പിസ, ബർഗ്ഗർ, സാൻവിച്ച് പേര് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന ഫാസ്റ്റ് ഫുഡ് ഭഷണം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ്. മസാലയൊക്കെ പുരട്ടി കാഴ്ചയ്ക്ക് കുളിർമ്മയേകിയും കൊതിപ്പിക്കുന്ന മണം നൽകി പ്രലോഭിക്കുന്ന ഫാസ്റ്റ് ഫുഡ് ഭക്ഷണം കഴിക്കുന്നവരുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. ഹോട്ടലുകളിൽ ചൂടോടെ വിളമ്പുന്ന ഭക്ഷണങ്ങളിൽ പലതും കാലപഴക്കം ചെന്നതാണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ ഭക്ഷണങ്ങളിൽ മണത്തിലും നിറത്തിനുമായി രാസവസ്തുക്കൾ ചേർക്കുന്ന ഹോട്ടലുടമകളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. ഹോട്ടൽ ഭക്ഷണങ്ങളിൽ പ്രതിരോധ ശേഷിയെ ബാധിക്കുന്ന ട്രാൻസ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ടെന്ന് വിദ്ഗ്ദ്ധർ പറയുന്നു.
പഴകിയ ഭക്ഷണങ്ങളിൽ വളരുന്ന ഷിഗെല്ലാ, ഇ - കോളി, സാൽമോണൈല്ല, ലിസ്റ്റീരിയ, സ്റ്റഫയിലോ കോക്കസ്, ക്ലോസ് ട്രീഡിയം, ക്യാമ്പയി ലോ ബാക്ടർ തുടങ്ങി അപകടകാരികളായ ബാക്ടീരയകളാണ് മരണത്തിന് വരെ കാരണമാകുന്നത്. ചില വൈറസുകളും പരാദങ്ങളും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്.
ചത്തകോഴികൾ
കൊതിക്കും വിഭവമാകും
തമിഴ്നാട്ടിൽ നിന്ന് ഇറച്ചികോഴികൾ കേരളത്തിലേക്ക് എത്തിക്കുന്നത് ലോറികളിലോ മിനി ലോറികളിലോ ആയിരിക്കും.
മണിക്കൂറുകളോളമുള്ള യാത്രയ്ക്കിടയിൽ കുറച്ച് കോഴികൾ ചാവും. തിങ്ങി നിറച്ചു കൊണ്ടുവരുമ്പോഴുണ്ടാകുന്ന ചൂടും ശ്വാസം കിട്ടാതെയുമാണ് മിക്ക കോഴികളും ചത്തു പോകുന്നത്. ഇതിൽ അസുഖം ബാധിച്ച കോഴികളും ഉണ്ടാകും. ഇത്തരത്തിൽ ചത്ത കോഴികളെ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഹോട്ടലുടമകൾ നിരവധിയാണ്.
ഹോട്ടലുകളിൽ വിളമ്പുന്നത് അസുഖം വന്ന് ചത്ത കോഴിയാണോ എന്ന് ഉപഭോക്താക്കൾ എങ്ങനെ തിരിച്ചറിയാനാണ്. ചിക്കൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമായതുകൊണ്ട് തന്നെ പെട്ടെന്ന് വിറ്റും പോകും.
പരിശോധന
വലപ്പോഴും മാത്രം
ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് പരിശോധനകൾ നടത്തുന്നത്. ലൈസൻസ് ഇല്ലാത്തവയും, വൃത്തി ഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യുന്ന ഹോട്ടലുകൾ, പഴക്കം ചെന്ന് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ ഒക്കെ പൂട്ടിക്കാറുണ്ടെങ്കിലും ഇവ കുറച്ചുനാളുകൾക്ക് ശേഷം വീട്ടും തുറക്കും. ഇത്തരത്തിൽ തുറക്കുന്ന ഹോട്ടലുകൾ ഇതേ കാരണത്താൽ വീണ്ടും പൂട്ടിയിട്ടുമുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടിക്കടി പരിശോധനകൾ നടത്തിയാൽ ഇത്തരം ഹോട്ടലുകളെ നിയന്ത്രിക്കാൻ സാധിക്കും.
ഷവർമ്മ വിഷമാകുമ്പോൾ
2012ലാണ് ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റുള്ള മരണം കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.
തിരുവനന്തപുരം സ്വദേശി സച്ചിൻ റോയിയെ ബാംഗുളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേ ദിവസം വഴുതക്കാടുള്ള റെസ്റ്റോറന്റിൽ നിന്ന് ഷവർമ്മ കഴിച്ച ശേഷമായിരുന്നു ഇയാൾ ബാംഗൂരുവിലേക്ക് പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |