തിരുവനന്തപുരം: കള്ളസാക്ഷി പറയാൻ തയാറാവാത്ത യുവതിയെ കടയിൽ കയറി ആക്രമിച്ച കരിക്കകം സ്വദേശി സുജിത്തിനെ(46) പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് കരിക്കകം ജംഗ്ഷനിലുള്ള വായനാശാലയ്ക്ക് സമീപത്തായിരുന്നു സംഭവം. കുറച്ചുനാൾ മുൻപ് സുജിത്ത് വീട്ടിൽ ആറ് സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ ഒന്ന് പരിസരവാസിയായ യുവാവ് മറ്റൊരു വശത്തേക്ക് തിരിച്ചു വച്ചെന്ന് പൊലീസിനോട് പരാതിപ്പെടാൻ ഇയാൾ തീരുമാനിച്ചു.
ഇതിന് കള്ളസാക്ഷി പറയാൻ സമീപത്തെ സ്റ്റേഷനറി കടയിലെ ജീവനക്കാരിയോട് ഇയാൾ ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചു.ഇതിൽ പ്രകോപിതനായ സുജിത്ത് കടയിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. സ്ത്രീയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ചതിന് ജാമ്യമില്ലാവകുപ്പാണ് ചുമത്തിയിട്ടുള്ളത്. പലിശയ്ക്ക് പണം കടം കൊടുക്കുന്നതാണ് ഇയാളുടെ ജോലി.
നാല് വർഷം മുമ്പാണ് കരിക്കകത്ത് താമസമാക്കിയത്. ഇയാളുടെ ഭാര്യയും നിരവധി കേസുകളിൽ പ്രതിയാണ്. ഭാര്യയെയും കുട്ടിയെയും ഉപയോഗിച്ച് വ്യാജ പോക്സോ കേസുകൾ ഇയാൾ സൃഷ്ടിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. നിരവധി ക്രിമിനൽ കേസുകളിലും റൗഡി ലിസ്റ്റിലും പ്രതിയായ ഇയാൾക്കെതിരെ കാപ്പ ചുമത്താൻ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്നും പേട്ട പൊലീസ് പറഞ്ഞു. യുവതിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |