ആലപ്പുഴ: ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസിന്റെ പിടിയിലായ പുന്നപ്ര വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ വീട്ടിലെ അലമാരയിൽ നിന്ന് കണ്ടെത്തിയത് 2.7 ലക്ഷം രൂപ. പുന്നപ്ര നടുവിലേപറമ്പിൽ വി.അശോക് കുമാറിന്റെ (55)വീട്ടിൽ നിന്നാണ് ഇത്രയും തുക വിജിലൻസ് കണ്ടെത്തിയത്.
സർവീസിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അശോക് കുമാർ നൽകുന്നത് പരസ്പര വിരുദ്ധമായ മൊഴികൾ. സ്വർണം പണയം വച്ച പണമാണെന്ന് ആദ്യം പറഞ്ഞ അശോക് കുമാർ സ്വർണം വിറ്റപണമാണെന്ന് പിന്നീട് മൊഴി മാറ്റി. മൊഴിയിൽ വ്യക്തത വരുത്താനുള്ള നടപടികൾ ആരംഭിച്ചതായി ആലപ്പുഴ വിജിലൻസ് അറിയിച്ചു.
അസിസ്റ്റന്റിന്റെ വീട്ടിൽ നിരവധി പാസ്ബുക്കുകൾ
അശോക് കുമാറിനൊപ്പം പിടിയിലായ വില്ലേജ് അസിസ്റ്റന്റ് കാളാത്ത് അവലൂക്കുന്ന് ചിറയിൽ വീട്ടിൽ എം.സി.വിനോദിന്റെ (47) വീട്ടിൽ നിന്ന് നിരവധി ബാങ്ക് പാസ്‌ബുക്കുകൾ വിജിലൻസ് സംഘം കണ്ടെത്തി. വൻതുകയൊന്നും പിടിച്ചെടുത്തിട്ടില്ല. ഇരുവരുടെയും വീടുകളിൽ നിന്ന് കുടുംബാംഗങ്ങളുടെയും പേരിലുള്ള ബാങ്ക് പാസ് ബുക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിടപാട് വിവരങ്ങൾ വിജിലൻസ് ശേഖരിച്ചുവരികയാണ്.
പുന്നപ്ര സ്വദേശിയിൽ നിന്ന് വസ്തു തരം മാറ്റി നൽകാമെന്ന് ഉറപ്പു നൽകി ഉദ്യോഗസ്ഥർ 5000 രൂപ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച തുക എത്തിക്കണമെന്ന് പറഞ്ഞിരുന്നു. ഇത് നൽകാതിരുന്നതോടെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയും ഞായറാഴ്ച അപേക്ഷകന്റെ സ്ഥാപനത്തിൽ ചെന്ന് വീണ്ടും തുക ആവശ്യപ്പെടുകയും ചെയ്തതായി ചൂണ്ടിക്കാട്ടി വിജിലൻസിന് ലഭിച്ച പരാതിയാണ് അറസ്റ്റിന് കാരണമായത്. കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. അതേസമയം, ഇവരെക്കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് റവന്യൂ വിജിലൻസ് വിഭാഗം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |