അങ്കമാലി:വധശ്രമ കേസിലെ പ്രതി അങ്കമാലി തുറവൂർ പുല്ലാനി ചാലാക്ക വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു (പുല്ലാനി വിഷ്ണു 33) വിനെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി പരിധികളിൽ വധശ്രമം, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഡിസംബറിൽ കൈപ്പട്ടൂരിലെ വീട്ടിൽ അതിക്രമിച്ച് കയറി ഒരാളെ കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാലടി പൊലീസെടുത്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. മുമ്പും കാപ്പ ചുമത്തി ജയിലിൽ അടച്ചിട്ടുള്ളതിനാൽ ഒരു വർഷം വരെ ജയിലിൽ കഴിയണം. അങ്കമാലിയിൽ നിന്നു മാത്രം ഏഴുപേർ കാപ്പ നിയമപ്രകാരം ജയിലിലാണ്. കഴിഞ്ഞ ജൂൺ 21ന് അങ്കമാലിയിൽ നിന്നും രാത്രി തട്ട് കട അടച്ച് വീട്ടിൽ പോകുന്നയാളെ അങ്കമാലി കുന്ന് ഭാഗത്ത് വച്ച് ഓട്ടോ തടഞ്ഞ് നിർത്തി വെട്ടിയും ഇരുമ്പ് വടിക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ പോപ്പി എന്ന് വിളിക്കുന്ന ജോസ്ഫി, മൂക്കന്നൂർ പാറയിൽ വീട്ടിൽ അനിൽ പപ്പൻ, മൂക്കന്നൂർ തെക്കേക്കര വീട്ടിൽ മജു, കഴിഞ്ഞ ആഗസ്റ്റിൽ അയിരൂർ തിരുകൊച്ചി റസിഡൻസിയിലെ ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൽ ശ്രമിച്ച കേസിൽ പ്രതിയായ കുന്നപ്പിള്ളിശ്ശേരി കുരിശിങ്കൽ വീട്ടിൽ മാർട്ടിൻ, വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയായ കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക്ക് മനോഹരൻ, കവർച്ച, മോഷണം, അടിപിടി, മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കറുകുറ്റി പുത്തൻപുരയ്ക്കൽ വീട്ടിൽ റിധിൻ ബേബി തുടങ്ങിയവരാണ് അങ്കമാലി മേഖലയിൽ നിന്ന് കാപ്പ പ്രതികളായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്. അങ്കമാലി പൊലീസ് ഇൻസ്പെക്ടർ പി.ലാൽകുമാറിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ കെ.എ.പോളച്ചൻ, അസി.സബ്ബ് ഇൻസ്പെക്ടർമാരായ കെ.പി വിജു, പി.വി.ജയശ്രീ എന്നിവരടങ്ങുന്ന സംഘമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |