എടക്കര: ഓൺലൈനിലൂടെ കുറഞ്ഞ പലിശയ്ക്ക് ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിന് ബാങ്ക് അക്കൗണ്ട് എടുത്ത് നൽകിയ ബീഹാർ സ്വദേശി പ്രകാശ് മാഞ്ചിയെ (24) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചെന്നൈയിൽ നിന്നാണ് വഴിക്കടവ് ഇൻസ്‌പെക്ടർ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
ആകർഷകമായ വാഗ്ദാനങ്ങൾ നൽകി മറ്റു രേഖകളോ നൂലാമാലകളോ ഒന്നുമില്ലാതെ കുറഞ്ഞ പലിശയ്ക്ക് ലോൺ സംഘടിപ്പിച്ചു നൽകാമെന്ന് ഫേസ്ബുക്കിലൂടെ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പരസ്യ ലിങ്കുകളിൽ ആവശ്യക്കാർ തൊടുന്നതോടെ വാട്സാപ്പ് ലിങ്ക് ആക്ടിവായി എസ്.എം.എസ് സന്ദേശം ജനങ്ങളിലേക്കെത്തും. ആവശ്യക്കാർക്ക് ബന്ധപ്പെടാൻ ഫോൺ നമ്പറും നൽകും. പ്രസിദ്ധമായ ധനകാര്യ സ്ഥാപനങ്ങളോട് സാമ്യമുള്ള പേരിനൊപ്പം നൽകുന്ന ഈ നമ്പറിലേക്ക് തിരികെ വിളിക്കുന്നവരെ നയത്തിൽ സംസാരിച്ച് വശത്താക്കും. ശേഷം ലോൺ പ്രോസസിംഗ് ഫീസ്, നികുതി, ഡിമാന്റ് ഡ്രാഫ്റ്റ് ഫീസ് എന്നിവയ്ക്കെന്ന പേരിൽ ചെറിയ തുകകളായി തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കും. വിശ്വാസ്യതയ്ക്കായി ലോൺ പാസായ രേഖകളും ഇടപാടുകാരനയക്കും.
വഴിക്കടവ് നാരോക്കാവ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കുറഞ്ഞ പലിശക്ക് ഒരു ലക്ഷം ലോൺ നൽകാമെന്നായിരുന്നു വാഗ്ദാനം സിം കാർഡുകളും അക്കൗണ്ടുകളും വിതരണം ചെയ്യുന്നതിന് ബീഹാർ കേന്ദ്രീകരിച്ച് ഏജന്റുമാർ പ്രവർത്തിക്കുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വഴിക്കടവ് സബ് ഇൻസ്‌പെക്ടർ കെ.മനോജ്, പൊലീസ് ഓഫീസർമാരായ അനുമാത്യു, കെ.ബിജു, ഇ.ജി.പ്രദീപ്, വിനീഷ് മാന്തൊടി എന്നിവരടങ്ങിയതാണ് പൊലീസ് സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |