പള്ളുരുത്തി: ലഹരി മരുന്ന് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പള്ളുരുത്തിയിൽ കഴിഞ്ഞദിവസം രാത്രി ഒരാൾ കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പിൽ ഫജീസ് (40), ഫോർട്ടുകൊച്ചി തുരുത്തി പടിയാത്തുപറമ്പിൽ ചോർഅച്ചു എന്ന് വിളിക്കുന്ന അഷ്കർ (42) എന്നിവരാണ് അറസ്റ്റിലായത്. ഏലൂർ കാഞ്ഞിരക്കുന്നത്ത് പറമ്പിൽ കരീമിന്റെ മകൻ ലാൽജുവാണ് (40) കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ പള്ളുരുത്തി കച്ചേരിപ്പടിയിലാണ് സംഭവം. മൃതദേഹം കബറടക്കി.
പൊലീസ് പറയുന്നത്: ഒരു കേസിന്റെ ഒത്തുതീർപ്പിനായി ലാൽജുവും ചോർഅച്ചുവും സംഘവും ചേർന്ന് ഫജീസിന്റെ അടുത്തെത്തി. ഒത്തുതീർപ്പ് ചർച്ച വാക്കേറ്റത്തിലും പിന്നീട് കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ കുത്തേറ്റ പള്ളുരുത്തി കളത്തറ നടുവിലവീട്ടിൽ ഡ്രാക്കുള ജോജിയെന്ന് വിളിക്കുന്ന ജോജി (38)ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മരിച്ച ലാൽജു കുമ്പളങ്ങിയിലെ ലാസർ കൊലപാതകക്കേസിലെ രണ്ടാം പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |