SignIn
Kerala Kaumudi Online
Saturday, 27 July 2024 8.57 AM IST

വാട്ടർ ടാങ്കിലെ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്ന് സംശയം

1

പോത്തൻകോട്: കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ പഴയ വാട്ടർ ടാങ്കിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയായ യുവാവിന്റേതാണെന്ന് സംശയം. വാട്ടർ ടാങ്കിന് സമീപത്ത് നിന്ന് തലശേരി സ്വദേശിയായ 29കാരന്റെ പേരിലുള്ള ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്തി.

എന്നാൽ കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ അസ്ഥികൂടം ഇയാളുടേതാണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് ഫോറൻസിക് ഉദ്യോഗസ്ഥരും കഴക്കൂട്ടം പൊലീസും വ്യക്തമാക്കി. കണ്ണൂർ തലശേരി ശ്രീവിലാസിൽ അവിനാഷ് ആനന്ദ് എന്നാണ് സ്ഥലത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസൻസിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ രാവിലെ 11ന് ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ പൊലീസിന്റെയും കഴക്കൂട്ടം ഫയർഫോഴ്സ് സംഘത്തിന്റെയും സഹായത്തോടെ വാട്ടർ ടാങ്കിലിറങ്ങി പരിശോധന നടത്തി. അസ്ഥികൂടത്തിൽ നിന്ന് പാന്റ്സും ഷർട്ടുമായിരുന്ന് വേഷമെന്ന് സ്ഥിരീകരിച്ചു. ടാങ്കിൽ തൂങ്ങിമരിച്ചതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കുരുക്കിട്ട ഒരു കയർ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയതാണ് സംശയത്തിന് കാരണം.

വാട്ടർ ടാങ്കിൽ നിന്ന് ബാഗ്,തൊപ്പി,കണ്ണട,ടൈ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. മരിച്ചത് ഐ.ടി പ്രൊഫഷണലാകാമെന്ന സംശയമുണ്ട്. തൂങ്ങിമരിച്ച ശേഷം ശരീരം പൂർണമായി അഴുകി അസ്ഥികൾ നിലത്ത് വീണതാകാമെന്നും പൊലീസ് പറയുന്നു. അസ്ഥികൂടം കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് മാറ്റി. ബുധനാഴ്ച ഉച്ചയോടെയാണ് കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിനോടു ചേർന്ന വാട്ടർ അതോറിട്ടിയുടെ ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയത്.

അന്വേഷണം തലശേരിയിലും

തലശേരി: കാര്യവട്ടം കാമ്പസിനുള്ളിലെ പഴയ വാട്ടർടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് തലശേരിയിലും അന്വേഷണം. അവശിഷ്ടം തലശേരിയിൽ നിന്ന് കാണാതായ അവിനാഷ് ആനന്ദിന്റേതാണെന്ന സംശയത്തെ തുടർന്നാണ് പൊലീസ് ഇയാളുടെ ടെമ്പിൾ ഗേറ്റിലുള്ള തറവാട് വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചത്.

ഇന്നലെ രാവിലെ കാര്യവട്ടം എ.സി.പി ഇതുസംബന്ധിച്ച് തലശേരി പൊലീസുമായി ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് തലശേരി പൊലീസ് ടെമ്പിൾ ഗേറ്റ് മൂന്നാംഗേറ്റ് റോഡിൽ മിത്രസദനപരിസരത്തുള്ള വീട്ടിൽ അന്വേഷണത്തിനെത്തിയത്. ഇവിടെ അവിനാഷ് ആനന്ദിന്റെ പിതൃസഹോദരനും കുടുംബവുമാണ് താമസിക്കുന്നത്. അവിനാഷിന്റെ മാതാപിതാക്കളും സഹോദരനും ചെന്നൈയിലാണ്. വർഷങ്ങളായി ഇവർക്ക് നാടുമായി ബന്ധമില്ല. ഐ.ടി മേഖലയിൽ ജോലി ചെയ്‌തിരുന്ന അവിനാഷ് 2017ലാണ് അവസാനമായി നാട്ടിലെത്തിയതെന്നും ഇതിനുശേഷം തങ്ങൾക്ക് ഇയാളെക്കുറിച്ച് ഒരു വിവരവുമില്ലെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

ഫോട്ടോ: ഫോറസിക് ഉദ്യോഗസ്ഥർ അസ്ഥികൂടം കിടന്ന സ്ഥലം പരിശോധിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.