ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്തു നിന്നും ലക്ഷദ്വീപിലേക്ക് ചരക്കുകളുമായി വര്‍ഷങ്ങളായി യാത്ര തിരിച്ചിരുന്ന 15 ഓളം ഉരുക്കള്‍ തമിഴ്‌നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും. തൂത്തുക്കുടി, കടലൂര്‍ തുറമുഖങ്ങളില്‍ കടല്‍ഭിത്തി കെട്ടാനും മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ കടലില്‍ മത്സ്യ പ്രജനനം ലക്ഷ്യമാക്കിയിട്ടുള്ള കൃത്രിമ പാരുകളുടെ പ്രവൃത്തിയിലേക്കുമാണ് ഉരുക്കള്‍ നീങ്ങിയിരിക്കുന്നത്.
ലക്ഷദ്വീപിലേക്ക് കൊണ്ടുപോകാന്‍ ചരക്കുകളില്ലാത്തതിനാല്‍ ബേപ്പൂര്‍ തുറമുഖത്ത് അഞ്ച് ഉരുക്കള്‍ ഒരാഴ്ചയായി കെട്ടിക്കിടക്കുകയാണ്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രധാനമായും സിമന്റ്, പൂഴി, എം.സാന്റ്, മെറ്റല്‍ എന്നിവയാണ് ലക്ഷദ്വീപിലേക്ക് കൊണ്ടുപോയിരുന്നത്. ബേപ്പൂര്‍ തുറമുഖത്തെ 200 ലധികം തൊഴിലാളികള്‍ തൊഴിലില്ലാത്തതിനാല്‍ കടക്കെണിയിലും നിത്യ ദാരിദ്ര്യത്തിലുമാണ്. ചില തൊഴിലാളികള്‍ മറ്റ് മേഖലകള്‍ തേടിപ്പോവുകയും ചെയ്തു.
ലക്ഷദ്വീപില്‍ വീട് നിര്‍മ്മാണത്തിന് അനുമതി നല്‍കാത്തതും സര്‍ക്കാര്‍ 2023ലും ഈ വര്‍ഷവും പുതിയ കെട്ടിട നിര്‍മ്മാണത്തിന്ന് ടെന്‍ഡര്‍ ക്ഷണിക്കാത്തതുമാണ് തുറമുഖ തൊഴിലാളികള്‍ക്ക് ഭീഷണിയായിരിക്കുന്നത്. ബേപ്പൂര്‍ തുറമുഖത്തെ ലക്ഷദ്വീപ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവും ഏത് നിമിഷവും അടച്ചുപൂട്ടുന്ന സ്ഥിതിയാണ്. വര്‍ഷത്തില്‍ 5 കോടിയുടെ വ്യാപാരം പ്രതീക്ഷിച്ചിരുന്ന ലക്ഷദ്വീപിലേക്കുള്ള കന്നുകാലികളുടെ കയറ്റുമതിയും നിരോധിച്ചിരിക്കുകയാണ്. ലക്ഷദ്വീപിനെ പൂര്‍ണമായും ടൂറിസം മേഖലയാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് ബേപ്പൂര്‍ തുറമുഖത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കുന്നത്. ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകള്‍ നിലച്ചിട്ട് നാല് വര്‍ഷത്തിലധികമായി. ക്രൂയിസ് കപ്പലുകളുടെ വരവും അനിശ്ചിതത്വത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |