കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ മുക്കം, കർമ ഓമശേരി, പുൽപ്പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളിൽപ്പെട്ട 18പേരാണ് ഇന്ന് പുലർച്ചെ രണ്ടോടെ സംഭവസ്ഥലത്തേക്ക് തിരിച്ചത്.
ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവർ കരുതിയിട്ടുണ്ട്. ഇവർ മംഗലാപുരം പിന്നിട്ടതായി സംഘാംഗം സൈനുൽ ആബിദ് പറഞ്ഞു. അർജുനെ കാണാനില്ലെന്ന് അറിഞ്ഞപ്പോൾ മുതൽ രക്ഷാപ്രവർത്തനത്തിന് സന്നദ്ധമായിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഇതുവരെ പോകാതിരുന്നതെന്ന് ഇവർ പറയുന്നു.
എംകെ രാഘവൻ എംപിയെയും ബന്ധപ്പെടാൻ ശ്രമിച്ചു. ഇന്നലെ രാത്രിയോടെ എന്ത് വന്നാലും രക്ഷാപ്രവർത്തനത്തിന് പോകുമെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആ സമയത്ത് ലഭ്യമായവരെ ബന്ധപ്പെട്ട് പുലർച്ചെയോടെ കർണാടകയിലേക്ക് തിരിച്ചു. കൂടുതൽ അംഗങ്ങൾ വരാൻ തയ്യാറായിരുന്നെങ്കിലും അനുമതി ലഭിക്കുമോ എന്നറിയാത്തതിനാലാണ് കൂടുതൽപേരെ വേണ്ടെന്ന് വച്ചതെന്ന് സംഘാംഗങ്ങൾ പറഞ്ഞു.
ഷബീർ പി കെ. സൈനുൽ ആബിദ് യു പി, ഷംഷീർ യു കെ, അഷിൽ എം പി, ഷംസുദ്ദീൻ പുള്ളാവൂർ, ഷിഹാബ് പി പി, അജ്‌മൽ പാഴൂർ, ശ്രീനിഷ് വി, മുനീഷ് കാരശേരി, ഷൈജു എള്ളേങ്ങൽ, റഫീഖ് ആനക്കാംപൊയിൽ, റഷീദ് ഓമശേരി, കെ പി ബഷീർ, റസ്‌നാസ് മലോറം, നിയാസ് എം കെ, നിസാം എം പി, ആരിഫ് ഇ കെ, ഹംസ പി എന്നിവരാണ് കർണാടകയിലേക്ക് പുറപ്പെട്ടത്. മലയോര മേഖലകളിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റും രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ളവരാണ് ഇവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |