ചേർത്തല : സഹോദരന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നു ഭീഷണിപ്പെടുത്തി സർക്കാർ ഉദ്യോഗസ്ഥയിൽ നിന്നും പത്തുലക്ഷവും നാലുപവനും തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ കടക്കരപ്പള്ളി സ്വദേശിക്കും ഭാര്യക്കുമെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു.കടക്കരപ്പള്ളി സ്വദേശികളായ ജീമോൻ,രേഖ എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തത്.
മകന് ഗൾഫിൽ ജോലിതരപ്പെടുത്തി നൽകണമെന്ന പേരിലാണ് കഞ്ഞിക്കുഴി സ്വദേശിയായ പരാതിക്കാരിയുടെ സഹോദരനെ രേഖ പരിചയപ്പെട്ടത്. തുടർന്ന് ഇവർ തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവുമായി ജീമോൻ രംഗത്തെത്തി. ഇതിന്റെ പേരിൽ സഹോദരനിൽ നിന്ന് ബാങ്കുവഴി 55000 രൂപയും നേരിട്ട് 30000വും വാങ്ങിയിരുന്നു. തുടർന്നാണ് യുവാവിന്റെ സഹോദരിയായ ഉദ്യോഗസ്ഥയെ സമീപിച്ചു സഹോദരന്റെ ഭാര്യയുമായുള്ള ബന്ധം വെളിപെടുത്തി ഭീഷണിപെടുത്തിയത്.10 ലക്ഷവും നാലുപവനും ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആരോപണം തട്ടിപ്പാണെന്ന് സംശയമുയർന്നതും പൊലീസിൽ പരാതി നൽകിയതും.തുടരന്വേഷണത്തിലാണ് ഇതേ തരത്തിൽ മരുത്തോർവട്ടത്തും കൊട്ടാരക്കരയിലും നടത്തിയ തട്ടിപ്പുപുറത്തുവന്നത്. രണ്ടിടത്തും ഭാര്യയെ മുന്നിൽ നിർത്തിയാണ് ഇയാളുടെ തട്ടിപ്പ്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2018ൽ ചേർത്തല മരുത്തോർവട്ടത്ത് വാടകക്കു താമസിച്ചിരുന്ന വീട്ടിലെ അദ്ധ്യാപികയെ ഭർത്താവിന്റെ പീഡനകഥ പറഞ്ഞു ഭീഷണിപ്പെടുത്തി ഇവർ മൂന്നു ലക്ഷം തട്ടിയിരുന്നു. അതിന്റെ കേസ് നടന്നുകൊണ്ടിരിക്കേയാണ് വീണ്ടും സമാനരീതിയിൽ തട്ടിപ്പു നടത്തിയത്. കൊട്ടാരക്കര സ്വദേശിയിൽ നിന്നും 10ലക്ഷം തട്ടിയതിനു പിന്നിലും ജീമോനും രേഖയുമാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |