കൊച്ചി: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പള്ളിമേടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ തൃശൂർ പൂമംഗലം അരീപ്പാലം പതിശേരി വീട്ടിൽ ഫാ. എഡ്വിൻ ഫിഗറസിന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടി 20 വർഷം കഠിനതടവാക്കി കുറച്ചു. ഒരുവർഷം തടവിനു ശിക്ഷിക്കപ്പെട്ട ഇയാളുടെ സഹോദരൻ സിൽവസ്റ്റർ ഫിഗറസിനെ കുറ്റക്കാരനല്ലെന്നുകണ്ട് വെറുതേവിട്ടു.
കുറ്റകൃത്യത്തിന് ആനുപാതികമായ ശിക്ഷ ഉറപ്പാക്കാനാണ് എറണാകുളം അഡിഷണൽ സെഷൻസ് കോടതിവിധിയിൽ മാറ്റംവരുത്തുന്നതെന്ന് പ്രതികളുടെ അപ്പീലിൽ ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
ഫാ. എഡ്വിൻ രക്ഷപ്പെട്ടത് സിൽവസ്റ്ററിന്റെ കാറിലാണെങ്കിലും കുറ്റകൃത്യത്തെക്കുറിച്ച് അയാൾക്ക് അറിവുണ്ടായിരുന്നതായി അനുമാനിക്കാൻ കഴിയില്ലെന്ന് വിധിന്യായത്തിൽ പറയുന്നു.
ലത്തീൻ കത്തോലിക്കാ സഭയുടെ പുത്തൻവേലിക്കര ലൂർദ് മാതാ പള്ളിയിൽ വികാരിയായിരുന്ന പ്രതി 2015 ജനുവരി 12 മുതൽ മാർച്ച് 28 വരെ പലപ്പോഴായി കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ വടക്കേക്കര പൊലീസാണ് കേസെടുത്തത്.
അറിയപ്പെടുന്ന ധ്യാനഗുരുവും സംഗീതജ്ഞനും പ്രഭാഷകനുമായ പ്രതി പുരോഹിതർക്കുൾപ്പെടെ ധ്യാനങ്ങൾ സംഘടിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ വിദേശത്ത് കടന്ന ഇയാൾ തിരിച്ചെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
പീഡന വിവരം പൊലീസിനെ അറിയിക്കാത്തതിന്, വിദ്യാർത്ഥിനിയെ പരിശോധിച്ച ഗവ. ആശുപത്രിയിലെ വനിതാ ഡോക്ടറെയും കേസിൽ പ്രതിയാക്കിയിരുന്നെങ്കിലും ശിക്ഷയിൽ നിന്ന് നേരത്തേ ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |