കൊല്ലം :അഞ്ചൽ വിളക്കുപാറ സുരേഷ് ഭവനിൽ സുനിത (36)യെ അമ്മയുടെയും മക്കളുടെയും കൺ മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് വിളക്കുപാറ ഇടകൊച്ചി സാം വിലാസത്തിൽ സാംസണെ കൊല്ലം ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി ഉഷാ നായർ ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സുനിത. സംഭവം നടന്ന 2021 ഡിസംബർ 22ന് ജോലി കഴിഞ്ഞ് വീട്ടിലെത്തി 16 ഉം 12ഉം വയസുള്ള ആൺ മക്കൾക്ക് ബിസ്‌ക്കറ്റ് കൊടുക്കവെ ഏകദേശം വൈകിട്ട് 6 മണിയോടെ പ്രതി വീട്ടിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു. സാംസന്റെ അമ്മയുടെ സഹോദരന്റെ മകളാണ് സുനിത. മദ്യത്തിന് അടിമയായ സാംസൻ സുനിതയെയും അമ്മയെയും ഇളയ മകനെയും മർദ്ദിച്ച സംഭവത്തിൽ എരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുനലൂർ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ സുനിത തൊട്ടയൽപ്പക്കമായ സ്വന്തം വീട്ടിലായിരുന്നു മക്കൾക്കൊപ്പം താമസം. ഭീഷണിയെ തുടർന്ന് വനിതകൾക്കുള്ള സംരക്ഷണ നിയമ പ്രകാരം കോടതിയിൽ കേസ് ഫയൽ ചെയ്‌തതിനെ തുടർന്നു സംരക്ഷണം നിലനിൽക്കെയാണ് വീട്ടിൽ അതിക്രമിച്ചു കയറി കൊല നടത്തിയത്. സുനിതയെ മുടിക്ക് കുത്തി പിടിച്ചു മുറിക്കുള്ളിൽ കയറ്റി വെട്ടുകയായിരുന്നു. 46 മാരക മുറിവുകൾ ഉണ്ടായ ആക്രമണത്തിൽ ഇരു കൈകളും അറ്റു പോയി. മൂത്ത മകനെയും കൊല്ലാൻ ശ്രമിച്ചെങ്കിലും വിഫലമായി. നാട്ടുകാർ വാതിൽ തകർത്ത് ഉള്ളിൽ കടന്നപ്പോഴേക്കും സുനിത കൊല്ലപ്പെട്ടിരുന്നു. സുനിതയുടെ മൂത്ത മകൻ, അമ്മ പഞ്ചായത്ത് മെമ്പർ എന്നിവർ ഉൾപ്പെടെ 54 സാക്ഷികളെ വിസ്തരിച്ച കേസിൽ 31 രേഖകളും 15 തൊണ്ടി മുതലും കോടതിയിൽ ഹാജരാക്കി. എരൂർ ഇൻസ്‌പെക്ടർ കെ. എസ്. അരുൺ അന്വേഷണം നടത്തിയ കേസിൽ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അരമന സി.കെ.സൈജു, അഭിഭാഷകരായ മീനുദാസ്, ഷംല മേചേരി എന്നിവർ ഹാജരായി. എ.എസ്.ഐ മേഴ്‌സി പ്രോസിക്യൂഷൻ ഐയിഡായി പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |