ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് മേഖലയിൽ ആരാധനയ്ക്ക് അനുമതി തേടി വിശ്വാസികൾ സമർപ്പിച്ച ഹർജികൾ നിലനിൽക്കുമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15ന് ആരാധനാലയങ്ങൾ ഏത് സ്ഥിതിയിലായിരുന്നോ, ആ സ്ഥിതിയിൽ തന്നെ തുടരണമെന്ന 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥ ഗ്യാൻവാപി മസ്ജിദ് കേസിൽ ബാധകമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. മസ്ജിദ് മേഖലയിലെ ഏതെങ്കിലും ഭാഗത്ത് വീണ്ടും സർവേ നടത്തണമെന്ന് വാരാണസി ജില്ലാക്കോടതിക്ക് ബോദ്ധ്യപ്പെട്ടാൽ അതാകാമെന്നും വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇതടക്കം മസ്ജിദ് കമ്മിറ്റി ചോദ്യം ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ ഹർജി പരിഗണിച്ചു. ഗ്യാൻവാപിയുമായി ബന്ധപ്പെട്ട മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കാൻ കോടതി തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |