കോന്നി: നിഗൂഢതകൾ നിറഞ്ഞ പേക്കാവിലെ മരങ്ങൾ ഇത്തവണയും വനം വനംവകുപ്പ് മുറിക്കില്ല. ഭയം കലർന്ന വിശ്വാസം നിറഞ്ഞ പേക്കാവിനെ ഒഴിവാക്കിയായിരിക്കും അടുകഴിയിലെ തേക്ക് തടികൾ മുറിക്കുന്നത്. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ കടവുപുഴ വനത്തിലാണ് പേക്കാവ്. ബ്രിട്ടീഷ് ഭരണകാലം മുതൽ ഇവിടുത്തെ മരങ്ങൾ മുറിക്കാറില്ല. പന്ത്രണ്ടര ഏക്കറുണ്ട്. വനംകൊള്ളക്കാരും പേക്കാവിൽ മഴുവയ്ക്കില്ല.
ബ്രിട്ടീഷുകാർക്കും പേക്കാവ് പേടിയായിരുന്നു. ബ്രിട്ടീഷുകാർ 1920 ൽ ഈ വനമേഖലയിൽ തീർത്തുവെട്ടൽ നടത്തി പുതിയ തേക്കും മറ്റും നട്ടപ്പോഴും പേക്കാവിന്റെ സ്ഥലം ഒഴിച്ചിട്ടു. കാവിന് നടുവിൽ കുളമുണ്ട്. കാട്ടാനകളും രാജവെമ്പാലകളും കാട്ടുപോത്തുകളുമൊക്കെയുള്ള വനമാണിത്. വനത്തിലെ ജോലികൾക്കായി പേക്കാവിന് അടുത്തുകൂടി ജീപ്പുകളും ലോറികളും അപൂർവമായി മാത്രം പോവും. ഇവിടെ നേർച്ച വച്ചില്ലെങ്കിൽ വണ്ടി മറിയുമെന്നൊരു വിശ്വാസമുണ്ട്. കടവുപുഴയിൽ നിന്ന് മണിയാറിന് പോകുന്ന വനംവകുപ്പിന്റെ റോഡ് കാവിന് മുൻപിലൂടെയാണ് . റോഡരികിൽ നിൽക്കുന്ന കമ്പകമരത്തിന്റെ ചുവട്ടിൽ ഒരു ചെറിയ തറയുണ്ട്. അതിൽ കത്തിത്തീർന്ന ചന്ദനത്തിരികളും വിളക്കുകളും വെറ്റിലയും നാണയങ്ങളും കാണാം. കാവിൽ മുറുക്കാൻ വയ്ക്കൽ വനത്തിൽ ജോലി ചെയ്യുന്നവരുടെ പതിവാണ്. കൂപ്പു വെട്ടുന്നതിനുമുൻപ് വനപാലകരും തൊഴിലാളികളും കാവിൽ നേർച്ചവയ്ക്കും.എന്താണ് പേക്കാവിന്റെ ഐതീഹ്യമെന്ന് ആർക്കുമറിയില്ല.
-------------------
രാജഭരണ കാലത്ത് ടോങ്കിയ കൃഷി രീതിയിലൂടെ വച്ചുപിടിപ്പിച്ച തേക്കുകളായിരുന്നു ഇവിടെ മുമ്പ് ഉണ്ടായിരുന്നത്.
ചിറ്റാർ ആനന്ദൻ ( പരിസ്ഥിതി പ്രവർത്തകൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |