വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ വിസിക്ക് സസ്‌പെൻഷൻ. ഡോ. എം ആർ ശശീന്ദ്രനാഥിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയാണ് നടപടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് രാജ്‌ഭവൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
സംഭവത്തിൽ സർക്കാർ നടപടി എടുക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. വിദ്യാർത്ഥിക്ക് തുടർച്ചയായി മൂന്ന് ദിവസം പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവർണർ വിമർശിച്ചു.
'സർവകലാശാലയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്‌ചയുണ്ടായി. ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്‌ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്. കോളേജ് ഹോസ്റ്റലുകൾ എസ് എഫ് ഐയുടെ ഹെഡ് ക്വാർട്ടേഴ്‌സുകൾ ആക്കി മാറ്റുകയാണ്. എസ് എഫ് ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല. സിദ്ധാർത്ഥിന്റേത് കൊലപാതകമാണ്'- തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് ഗവർണർ പറഞ്ഞു.
സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ മുഖ്യപ്രതി കുറച്ചുമുൻപ് അറസ്റ്റിലായിരുന്നു. മുഖ്യപ്രതി സിൻജോ ജോൺസൺ ആണ് പിടിയിലായത്. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കാശിനാഥൻ എന്ന പ്രതിയും കീഴടങ്ങി. ഇതോടെ കേസിൽ 13 പേർ പിടിയിലായി. സിദ്ധാര്‍ത്ഥിനെതിരായ എല്ലാ അക്രമങ്ങൾക്കും നേതൃത്വം നൽകിയത് എസ്എഫ്ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസൺ ആണെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ടി ജയപ്രകാശ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |