തിരുവനന്തപുരം: ആറ് സർവകലാശാലകളിൽ വി.സി നിയമനത്തിന് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനു ബദലായി, സാങ്കേതിക സർവകലാശാലയിൽ സർക്കാരും സെർച്ച് കമ്മിറ്റിയുണ്ടാക്കിയതോടെ ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകി. ജൂൺ 28നാണ് കേരള, സാങ്കേതികം, ഫിഷറീസ്, എം.ജി, കാർഷികം, മലയാളം വി.സിമാരെ നിയമിക്കാനുള്ള സെർച്ച്കമ്മിറ്റിക്ക്
ഗവർണർ ഉത്തരവിറക്കിയത്. വി.സിമാരെ നിയമിക്കാൻ വിജ്ഞാപനമിറക്കുന്നത് തന്റെ ചുമതലയാണെന്നും ജോലി ചെയ്യുന്നതിൽ നിന്ന് തടയാനാവില്ലെന്നുമായിരുന്നു ഗവർണറുടെ പ്രഖ്യാപനം.
പിന്നാലെ കുസാറ്റ് മുൻ വൈസ്ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ (സാങ്കേതിക സർവകലാശാല പ്രതിനിധി), മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫ. ടി. പ്രദീപ് (ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി), ജാർഖണ്ഡ് കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ക്ഷിതി ഭൂഷൺദാസ് (യു.ജി.സി ചെയർമാന്റെ പ്രതിനിധി),
കുസാറ്റ് വി.സി പ്രൊഫ. പി.ജി. ശങ്കരൻ, എം.ജി സർവകലാശാല മുൻ വി.സി പ്രൊഫ. സാബു തോമസ് (ഇരുവരും സർക്കാർ പ്രതിനിധികൾ) എന്നിവരെ അംഗങ്ങളാക്കി സർക്കാരും സാങ്കേതിക വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കി. ഇതോടെ വി.സി നിയമനം വീണ്ടും കോടതി കയറുമെന്നുറപ്പായി. ഇതിൽ ഏത് കമ്മിറ്റിയായിരിക്കും അപേക്ഷ സ്വീകരിക്കുകയും നിയമന ശുപാർശ നൽകുകയും ചെയ്യുക എന്നതാണ് തർക്കവിഷയം. നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്നും സർക്കാരിന് ഒരുപങ്കുമില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു. 2018ലെ യു.ജി.സി റഗുലേഷൻ പ്രകാരം സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി മാത്രമാണ് നിർബന്ധമായി വേണ്ടതെന്നും അംഗങ്ങളുടെ എണ്ണമോ ഘടനയോ പറയുന്നില്ലെന്നുമാണ് സർക്കാരിന്റെ വാദം. വി.സി നിയമനത്തിനുള്ള ഗവർണറുടെ നീക്കം ജനാധിപത്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും സർക്കാർ വാദിക്കുന്നു.
മുഹമ്മദ് സാജിദിനെ തരംതാഴ്ത്തിയത് റദ്ദാക്കി(ഡെക്ക്)
ഗവർണർക്കെതിരെ കാലിക്കറ്റ്
സിൻഡിക്കേറ്റ് കോടതിയിലേക്ക്
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ഇൻസ്ട്രുമെന്റേഷൻ എൻജിനിയർ മുഹമ്മദ് സാജിദിനെ ജൂനിയർ എൻജിനിയറായി തരംതാഴ്ത്തിയത് ഗവർണർ റദ്ദാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ സിൻഡിക്കേറ്റ് തീരുമാനം. ഡോ.എം.കെ.ജയരാജ് വി.സി സ്ഥാനത്തു നിന്ന് വിരമിക്കുന്നതിനു തൊട്ടുമുൻപ് വിളിച്ച സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സ്റ്റാൻഡിംഗ് കോൺസലിന്റെ നിയമോപദേശ പ്രകാരമാണിത്. അഞ്ചു സിൻഡിക്കേറ്റംഗങ്ങൾ വിയോജിച്ചു. ചാൻസലർ കൂടിയായ ഗവർണറുടെ ഉത്തരവ് നടപ്പാക്കാതിരുന്നാൽ സിൻഡിക്കേറ്റിനെ സസ്പെൻഡ് ചെയ്ത് ബദൽ സംവിധാനം ഏർപ്പെടുത്താൻ ഗവർണർക്ക് കഴിയും.
മുഹമ്മദ് സാജിദിനെ 2020 സെപ്തംബറിൽ സർവകലാശാല സിൻഡിക്കേറ്റ് രണ്ടു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും, പിന്നീട് അഞ്ചുവർഷത്തേക്ക് ജൂനിയർ എൻജിനിയറായി തരം താഴ്ത്തുകയുമായിരുന്നു. 2014 ൽ കാലിക്കറ്റ് സർവകലാശാല പർച്ചേസ് വിഭാഗം വഴി നടത്തിയ ലോക്കൽ ഏരിയ നെറ്റ്വർക്ക് ഇൻസ്റ്റലേഷനിൽ ക്രമക്കേട് നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്റ്റോർ പർച്ചേസ് മാനുവൽ, ഫിനാൻഷ്യൽ കോഡ് എന്നിവ ലംഘിച്ചെന്നായിരുന്നു കണ്ടെത്തൽ. ഇൻസ്ട്രമെന്റേഷൻ എൻജിനിയർ തസ്തികയിൽ തുടർന്നിരുന്നെങ്കിൽ ലഭിക്കുന്ന എല്ലാ സാമ്പത്തിക- സർവീസ് ആനുകൂല്യങ്ങളും അദ്ദേഹത്തിന് നൽകാനാണ് ചാൻസലറുടെ ഉത്തരവ്. കുടിശ്ശിക ഉൾപ്പെടെ എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും മൂന്നു മാസത്തിനകം നൽകണം. കാലതാമസമുണ്ടായാൽ 12% പലിശ കൂടി നൽകണം. കാലതാമസം വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക തിരിച്ചുപിടിക്കണമെന്നാണ് ചാൻസലറുടെ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |