ആലപ്പുഴ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസിലറെ സസ്‌പെൻഡ് ചെയ‌്ത ഗവർണറുടെ നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ‌്ത ഗവർണറുടെ നടപടി ശരിയായില്ല. സർക്കാരുമായോ വകുപ്പുമായോ ഒരുതരത്തിലും ആലോചിക്കാതെയാണ് ഗവർണർ പെട്ടെന്ന് ഈ തീരുമാനമെടുത്തത്. അതുകൊണ്ടുതന്നെ ഈ നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന് മന്ത്രി ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കുട്ടികൾ തമ്മിലുള്ള പ്രശ്‌നമായിരുന്നു കോളേജിൽ നടന്നിരുന്നത്. അതെന്താണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതുകൊണ്ടാണ് 19പേരെ അറസ്‌റ്റ് ചെയ്യാൻ സാധിച്ചത്. ഇനിയും കുറ്റക്കാരുണ്ട്. സർവകലാശാലയുടെ ഡീൻ എന്ന് പറയുന്നയാൾ കുട്ടികളുടെയെല്ലാം ഉത്തരവാദിത്തമുള്ള, ഹോസ്‌റ്റലിന്റെ ചുമതലയുള്ളയാളാണ്. അന്നന്ന് നടക്കുന്ന വിഷയം അയാൾ അന്വേഷിക്കണമായിരുന്നു. കുട്ടിയുടെ മരണം പോലും ഹോസ്‌റ്റലിലെ മറ്റാരോ ആണ് അറിയിച്ചത്. മരണം സംഭവിച്ച കാര്യം എത്രയും പെട്ടെന്ന് കുട്ടിയുടെ വീട്ടിൽ അറിയിക്കേണ്ട ചുമതല ഡീൻ ഏറ്റെടുക്കണമായിരുന്നു. ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടുണ്ട്.
യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുയാണ്. അതുകൊണ്ടാണ് പൊലീസിന്റെ കൂടി അന്വേഷണം കൊണ്ടുവന്ന് വിദ്യാർത്ഥികളെ അറസ്‌റ്റ് ചെയ്യിക്കുവാനും , മൂന്ന് വർഷത്തേക്ക് അവരെ ഡീബാർ ചെയ‌്തതു. അത് നിസാരപ്പെട്ട കാര്യമല്ല. ഡീനെ അന്വേഷണ വിധേയമായി മാറ്റി നിറുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പൂക്കോട് വെറ്ററിനറി സർവകലാശാല വിസി ഡോ. എം ആർ ശശീന്ദ്രനാഥിനെയാണ് ഗവർണർ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് രാജ്ഭവൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |