എടക്കര: വിൽപ്പനക്കായി ബംഗളൂരുവിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് മാർഗ്ഗം കൊണ്ടുവന്ന 9.40 ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിൽ. എടക്കര പാലേമാട് ശങ്കരൻകുളം സ്വദേശി പുതിയകത്ത് ആഷിഖ് അഹമ്മദിനെ (30) യാണ് വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടർ പ്രിൻസ് ജോസഫ് അറസ്റ്റ് ചെയ്തത്. പ്രത്യേക കാരിയർമാർ മുഖേന ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നിനത്തിൽപെട്ട എം.ഡി.എം.എ കടത്തുന്ന സംഘങ്ങളെകുറിച്ചും ഏജന്റുമാരെകുറിച്ചും ജില്ല പൊലീസ് മേധാവി ശശിധരന് രഹസ്യ വിവരം ലഭിച്ചിരുന്നു. നിലമ്പൂർ ഡിവൈ.എസ്.പി പി.എൽ. ഷൈജുവിന്റെ നിർദ്ദേശപ്രകാരം വഴിക്കടവ് ഇൻസ്‌പെക്ടർ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ വഴിക്കടവ് പൊലീസും നിലമ്പൂർ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച രാവിലെ 9.30 ന് വഴിക്കടവ് ബസ് സ്റ്റാന്റിന് സമീപം അങ്ങാടിയിൽ നിന്നും പ്രതി പിടിയിലായത്. ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മൈസൂരുവിലെ മത്സ്യ കച്ചവടത്തിന്റെ മറവിലാണ് പ്രതി ലഹരി കടത്തിയിരുന്നത്. വിപണിയിൽ ഗ്രാമിന് 4000 രൂപയോളം വില വരുന്ന ലഹരി മരുന്നാണ് പ്രതിയിൽ നിന്നും പിടികൂടിയത്. ഇൻസ്‌പെക്ടർ പ്രിൻസ് ജോസഫിനെ കൂടാതെ വഴിക്കടവ് എസ്.ഐ ഒ.കെ. വേണു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സൂര്യകുമാർ, അനു മാത്യൂ, സി.പി.ഒമാരായ കെ.ഹരിപ്രസാദ്, ടി. ഫിറോസ്, ഡാൻസാഫ് അംഗങ്ങളായ നിബിൻ ദാസ്, അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ്, എൻ.പി.സുനിൽ, ആസിഫലി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |